തിരികെ ജോലിയിൽ കയറണം, കേന്ദ്ര ഉത്തരവ്, ഉപദ്രവിക്കാനെന്ന് കണ്ണൻ ഗോപിനാഥൻ!
മുംബൈ: പ്രതിഷേധ സൂചകമായി ഐഎഎസ്സില്‍ നിന്ന് രാജി വെച്ച കണ്ണന്‍ ഗോപിനാഥനെ വിടാതെ സര്‍ക്കാര്‍. സര്‍വ്വീസിലേക്ക് തിരിച്ച് കയറണം എന്നാവശ്യപ്പെട്ട് കണ്ണന്‍ ഗോപിനാഥന് സര്‍ക്കാര്‍ ഉത്തരവ് നല്‍കി.
കൊവിഡ് 19 പടരുന്ന സാഹചര്യത്തിലാണ് 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമപ്രകാരമുളള ഉത്തരവ്. എന്നാല്‍ തിരിച്ച് ഐഎഎസില്‍ ചേരുന്ന പ്രശ്‌നമില്ല എന്ന നിലപാടിലാണ് കണ്ണന്‍ ഗോപിനാഥന്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
പ്രതിഷേധിച്ച് രാജി
കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്നും രാജി വെച്ചത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു രാജി. തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ കണ്ണന്‍ ഗോപിനാഥന്‍ സജീവ സാന്നിധ്യമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന്‍ പലപ്പോഴായി ഉന്നയിച്ചിട്ടുളളത്.
രാജി സ്വീകരിച്ചിട്ടില്ല
കണ്ണന്‍ ഗോപിനാഥന്റെ രാജി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. 2019 ഓഗസ്റ്റ് 27ന് അയച്ച കത്തില്‍ കണ്ണന്‍ ഗോപിനാഥനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല എന്നും പുതിയ ഉത്തരവില്‍ പറയുന്നു.
തിരികെ പ്രവേശിക്കണം
രാജി അംഗീകരിക്കാത്തിടത്തോളം കാലം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടതുണ്ടെന്നും കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരികെ സര്‍വ്വീസില്‍ പ്രവേശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം എന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ താന്‍ തിരിച്ച് ഐഎഎസ് സര്‍വ്വീസിലേക്ക് പ്രവേശിക്കില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കണ്ണന്‍ ഗോപിനാഥന്‍.
ഇപ്പോഴും ദ്രോഹിക്കുകയാണ്
രാജി വെച്ച് എട്ട് മാസങ്ങള്‍ക്ക് ശേഷവും സര്‍ക്കാര്‍ ശ്രമിക്കുന്നത് തന്നെ ദ്രോഹിക്കാനാണ് എന്നാണ് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചിരിക്കുന്നത്. ജനങ്ങളേയും ഉദ്യോഗസ്ഥരേയും ദ്രോഹിക്കുകയാണ്. തന്നെ ഇനിയും ഉപദ്രവിക്കുക എന്നത് മാത്രമാണ് ഉദ്ദേശമെന്ന് തനിക്കറിയാം. എങ്കിലും ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഐഎഎസിലേക്ക് തിരികെ ഇല്ല എന്ന് കണ്ണന്‍ ട്വീറ്റ് ചെയ്തു.
കേന്ദ്രത്തിന് മറുപടി
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ മറുപടിക്കത്തും കണ്ണന്‍ പുറത്ത് വിട്ടിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വീസില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടും രാജി സ്വീകരിച്ചിട്ടില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുമുളള ഇ മെയില്‍ ലഭിച്ചു. ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 8 മാസങ്ങള്‍ക്ക് മുന്‍പ് ഓഗസ്റ്റ് 2019ലാണ് താന്‍ ഐഎഎസില്‍ നിന്ന് രാജി വെച്ചത്.
സർക്കാർ ശമ്പളം തരുന്നില്ല
അന്ന് മുതല്‍ തനിക്ക് ശമ്പളം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ മറുപടി പറയേണ്ട ആവശ്യവും ഇല്ല. കൊവിഡ് മഹാമാരിയെ ചെറുക്കാനുളള പോരാട്ടത്തില്‍ വ്യക്തിപരമായി താന്‍ സര്‍ക്കാരിനേയും സന്നദ്ധ സംഘടനകളേയും സഹായിക്കുന്നുണ്ട്. എന്നിരിക്കിലും ശാരീരികമായും സാമ്പത്തികമായും അടക്കം ദാദ്ര നാഗര്‍ഹവേലിയിലേയും ദാമന്‍ദിയുവിലേയും ജനങ്ങളേയും സര്‍ക്കാരിനേയും സഹായിക്കാന്‍ സന്നദ്ധമാണ്.
ഐഎഎസ് ടാഗ് വേണ്ട
എന്നാല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ നിന്നും ഇതിനകം രാജി വെച്ച് കഴിഞ്ഞതിനാല്‍ തന്റെ സേവനങ്ങള്‍ക്ക് ഇനി ഐഎഎസ് ടാഗോ ശമ്പളമോ വേണ്ടതില്ല. രാജ്യത്തെ ഉത്തരവാദിത്തമുളള പൗരനെന്ന നിലയ്ക്ക് സൗജന്യ സേവനം നടത്താന്‍ തയ്യാറാണ്. ഒരുമിച്ച് നമുക്ക് ഈ യുദ്ധം പൊരുതി ജയിക്കാം, എന്നാണ് കണ്ണന്‍ ഗോപിനാഥന്റെ മറുപടി.