''കേന്ദ്രഭരണ പ്രദേശമല്ല കശ്മീർ സംസ്ഥാനം''; ജമ്മു കശ്മീർ പുനസംഘടനാ ബില്ലിൽ 52 പിഴവുകൾ
ദില്ലി: കേന്ദ്ര സർക്കാർ പാസാക്കിയ ജമ്മു കശ്മീർ വിഭജന ബില്ലിൽ 52 തെറ്റുകൾ. അക്ഷരപ്പിശകുകളും വസ്തുതാപരമായ പിശകുകളുമടക്കമാണ് 52 തെറ്റുകൾ നിർണായക ബില്ലിൽ കടന്നുകൂടിയത്. ബില്ലിലെ തിരുത്തലുകൾ വ്യക്തമാക്കുന്ന 3 പേജുള്ള രേഖ സർക്കാർ വ്യാഴാഴ്ച പുറത്തിറക്കി. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴാം തീയതിയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യാനുള്ള ബിൽ പാർലമെന്റ് പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ഓഗസ്റ്റ് 9നാണ് ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.
വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടാൻ കാരണം പ്രധാനമന്ത്രി; പുതിയ തിയറിയുമായി കുമാരസ്വാമി
ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് യഥാർത്ഥ ബിൽ തയ്യാറാക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുമ്പ് വിശദമായ പരിശോധന നടന്നിട്ടില്ലെന്നാണ് പിഴവുകൾ സൂചിപ്പിക്കുന്നത്. ബില്ലിൽ നിരവധി സ്ഥലത്ത് I, T, എന്നീ ഇംഗ്ലീഷ് അക്ഷരങ്ങൾ കൂടുതലായി ചേർക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഉദാഹരണമായി "administrator" എന്ന വാക്കിന്റെ സ്പെല്ലിംഗ് "adminstrator" എന്നും "article" എന്നത് "artcle" എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. "territories" എന്ന വാക്ക് "Tterritories" എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ നിരവധി അക്ഷരപ്പിശകുകളാണ് ബില്ലിൽ ഉള്ളത്. ജമ്മു കശ്മീരിലെ പാർലമെന്റ് മണ്ഡലങ്ങൾ പുനർനിർണയിക്കുമെന്ന വരി ബില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശം എന്നതിന് പകരം ജമ്മു കശ്മീർ സംസ്ഥാനം എന്ന നൽകിയതും തിരുത്തിയിട്ടുണ്ട്.1909 എന്നതിന് പകരം 1950 എന്ന് രേഖപ്പെടുത്തിയിരുന്നതും തിരുത്തി.
കശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാർ അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ബില്ലിലെ പിഴവുകളെന്ന് കോൺഗ്രസ് പ്രതികരിച്ചു. ജമ്മു കശ്മീർ വിഭജനം ഒക്ടോബർ 31നാണ് പ്രാബല്യത്തിൽ വരുന്നത്. കശ്മീരിലെ ജനഹിതം അറിയാതെ കേന്ദ്രസർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്.