പക്ഷിപ്പനി: രാജ്യത്ത് 12 പ്രഭവ കേന്ദ്രങ്ങൾ, കേരളത്തിൽ നാലിടത്തും അതിതീവ്ര വ്യാപനം, കൺട്രോൾ റൂമുകൾ തുറന്നു!!
ദില്ലി: രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്നതിനിടെ 12 കേന്ദ്രങ്ങളെന്ന് കേന്ദ്രസർക്കാർ. കേരളത്തിൽ കോട്ടയം, ആലപ്പുഴ ജില്ലകളിലായി നാല് പ്രഭവ കേന്ദ്രങ്ങളാണ് കേന്ദ്രസർക്കാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടെ പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാനും നിരീക്ഷണം ശക്തമാക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരണമില്ല.
കൺട്രോൾ റൂം തുറന്നു
രാജ്യത്തെ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് വേണ്ടി ദില്ലിയിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച നാല് സംസ്ഥാനങ്ങളിലും ഇതിനൊപ്പം കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് 12 സ്ഥലങ്ങളിൽ അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ ഉടൻ അണുനശീകരണം നടത്താനും സാമ്പിളുകൾ ശേഖകിച്ച് പരിശോധനയ്ക്ക് അയയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ രണ്ട് ജില്ലകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കർണ്ണാടകത്തിലും തമിഴ്നാട്ടിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ കൺട്രോൾ റൂമുകളും ക്വിക്ക് റെസ്പോൺസ് ടീമുകളും സ്ഥാപിച്ചിട്ടുണ്ട്.
ജാഗ്രതാനിർദേശം
പക്ഷികൾ അസ്വാഭാവികമായി ചത്തൊടുങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടാൻ ഇക്കാര്യം ഉടൻ കേന്ദ്രസർക്കാരിനെ അറിയിക്കാനും ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിന് പുറമേ മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹരിയാണ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഇതോടെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കർഷകർക്ക് ധനസഹായം
പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് നൽകേണ്ട ധനസഹായത്തെക്കുറിച്ച് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള നശിപ്പിക്കുന്ന പക്ഷിക്ക് 100 രൂപയും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളവയ്ക്ക് 200 രൂപയും ധനസഹായം അനുവദിക്കും. അതേ സമയം നശിപ്പിക്കുന്ന മുട്ടയ്ക്ക് ഓരോന്നിന് അഞ്ച് രൂപ വീതം നൽകും. അതേ സമയം 2016ലെ അതേ പാക്കേജാണ് ഇപ്പോഴും നടപ്പാക്കുന്നതെന്നും ഇത് കുറവാണെന്നുമാണ് കർഷകർ ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിൽ മാത്രം കഴിഞ്ഞ ദിവസം 12,000 പക്ഷികളാണ് ചത്തൊടുങ്ങിയിട്ടുള്ളത്.
നാല് പ്രഭവ കേന്ദ്രങ്ങൾ
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴയുടെയും കോട്ടയത്തിന്റെയും ഭാഗങ്ങളിൽ ചൊവ്വാഴ്ച 24,000 ത്തോളം പക്ഷികളെ, കൂടുതലും താറാവുകളെയാണ് കൊന്നൊടുക്കിയിട്ടുള്ളത്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കോഴി വിൽപ്പന, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കേന്ദ്രം നാല് പ്രഭവകേന്ദ്രങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ചർച്ചകൾക്ക് ശേഷം
പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം കർഷകർക്ക് നഷ്ടപരിഹാരം നൽകുന്ന തീരുമാനം അന്തിമമാക്കുമെന്ന് വനം മന്ത്രി കെ രാജു ഈ ആഴ്ച ആദ്യം പറഞ്ഞു. കോഴി, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഗതാഗതം നിരീക്ഷിക്കുന്നതിനായി കേരളത്തിന്റെ അതിർത്തിയിൽ 26 ചെക്ക് പോസ്റ്റുകൾ തമിഴ്നാട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കേരളം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ച ശേഷം ചൊവ്വാഴ്ച ഹിമാചൽ പ്രദേശ് നാലാമത്തെ സംസ്ഥാനമായി. 2,700 ഓളം ദേശാടന പക്ഷികളെ, അവയിൽ മിക്കതും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
Recommended Video