ഒരേ സമയം 20 പേർ മാത്രം, ജീവനക്കാർക്ക് പുതിയ കൊവിഡ് മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണിത്. ഈ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുളളൂ. ചുമയോ പനിയോ പോലുളള ലക്ഷണങ്ങള്‍ ഉളളവര്‍ വീട്ടില്‍ തുടരണം. കണ്ടെയ്ന്മെന്റ് സോണുകളിലുളള ജീവനക്കാര്‍ ഓഫീസിലേക്ക് വരരുത്. പ്രദേശം കണ്ടെയന്‍മെന്റ് സോണില്‍ നിന്നും മാറുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഒരു ദിവസം 20 പേരില്‍ കൂടുതല്‍ പേര് ഓഫീസിലുണ്ടാകരുത്.
ഒരേ ക്യാബിന് പങ്കുവെയ്ക്കുന്ന അണ്ടര്‍ സെക്രട്ടറിമാരും ഡെപ്യൂട്ടി സെക്രട്ടറിമാരും ഇടവിട്ടുളള ദിവസങ്ങളില്‍ വേണം ജോലിക്ക് ഹാജരാകാന്‍. ഓഫീസിനകത്ത് മാസ്ക് ധരിച്ചിരിക്കണം. അല്ലാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഓഫീസ് ജനാലകള്‍ പരമാവധി തുറന്നിടണം. ഉപയോഗിച്ച മാസ്കുകളും കയ്യുറകളും ബയോമെഡിക്കല്‍ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക. ഇവ വലിച്ചെറിഞ്ഞാല്‍ കടുത്ത നടപടിയുണ്ടാകും.
മുഖാമുഖമായുളള യോഗങ്ങളും ചര്‍ച്ചകളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇതിനായി ഇന്റര്‍കോം, ഫോണ്‍ അല്ലെങ്കില്‍ വീഡിയോ കോള്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക. കോറിഡോറുകളിലെ പ്രധാന ഇടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിക്കണം. അരമണിക്കൂര്‍ ഇടവിട്ട് കൈകള്‍ വൃത്തിയാക്കുന്നത് വൈറസ് പടരുന്നത് തടയാന്‍ സഹായിക്കും.
സ്ഥിരമായി ആളുകള്‍ സ്പര്‍ശിക്കുന്ന ഇടങ്ങളായ സ്വിച്ചുകള്‍, വാതില്‍പ്പിടി, കൈവരി എന്നിവയെല്ലാം ഓരോ മണിക്കൂറിലും അണുനശീകരണം നടത്തണം. ജീവനക്കാര്‍ അവരവര്‍ ഉപയോഗിക്കുന്ന മൗസ്, കീബോര്‍ഡ്, ഫോണ്‍, എസി റിമോര്‍ട്ട് അടക്കമുളളവ ശുചിയാണെന്ന് ഉറപ്പ് വരുത്തണം. ഇരിക്കുമ്പോഴും നടക്കുമ്പോഴും ഒരു മീറ്റര്‍ അകലം ഉറപ്പ് വരുത്തണം. ഓഫീസ് ഹാളുകളില്‍ സന്ദര്‍ശകര്‍ക്കുളള ഇരിപ്പിടവും സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം.
എല്ലാ ജീവനക്കാരും ഈ പുതിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി തന്നെ പാലിച്ചിരിക്കണം. പാര്‍ലമെന്റിലെ രണ്ട് ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ദില്ലിയിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തെ രണ്ട് ജീവനക്കാര്‍ക്കും കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഇതുവരെ 2,66,598 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 7466 പേര് മരണപ്പെട്ടു.