രാജ്യത്ത് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയേക്കും! കൂടുതല്‍ ഇളവുകള്‍, ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി?
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി കേന്ദ്രം നീട്ടിയേക്കും എന്നാണ് പുറത്ത് വരുന്ന സൂചന.
മെയ് 31നാണ് രാജ്യത്ത് നാലാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കുന്നത്. ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
കൊവിഡ് വ്യാപനം തുടരുന്നു
രാജ്യത്ത് കൊവിഡ് കേസുകള്‍ 1,51,767 ആയിരിക്കുകയാണ്. മരണസംഖ്യ 4337 ആയി ഉയര്‍ന്നു. 83,004 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുളളതൊണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതല്‍ ഇളവുകള്‍
ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഈ അഞ്ചാം ഘട്ടത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും. ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനുളള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇളവുകള്‍ അനുവദിക്കുമ്പോഴും സാമൂഹ്യ അകലം പാലിക്കലും മാസ്ക് ധരിക്കലും നിര്‍ബന്ധമായിരിക്കും.
Recommended Video
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി?
ഷോപ്പിംഗ് മാളുകള്‍, സിനിമാ തീയറ്ററുകള്‍ എന്നിവയൊക്കെ അടഞ്ഞ് തന്നെ കിടക്കാനാണ് സാധ്യത. അതേസമയം ജിമ്മുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാനായേക്കും. അഞ്ചാം ഘട്ടലോക്ക്ഡൗണ്‍ കാലത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാന്‍ അനുമതി നല്‍കിയേക്കും.
11 നഗരങ്ങള്‍ കേന്ദ്രീകരിച്ച്
ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് മെയ് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും. കൊവിഡ് വ്യാപനം ശക്തമായ രാജ്യത്തെ 11 നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും അഞ്ചാം ഘട്ടത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ദില്ലി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിങ്ങനെയുളള ആറ് മെട്രോ നഗരങ്ങള്‍ ഈ പട്ടികയിലുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നേക്കില്ല
ഇവ കൂടാതെ പൂനെ, താനെ, ജെയ്പൂര്‍, സൂറത്ത്, ഇന്‍ഡോര്‍ എന്നീ നഗരങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ തുടരും. രാജ്യത്തെ കൊവിഡ് കേസുകളില്‍ എഴുപത് ശതമാനത്തിനടത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഈ പതിനൊന്ന് നഗരങ്ങളിലായാണ്. അഞ്ചാം ഘട്ടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം അടഞ്ഞ് കിടക്കും. ആരാധനാലയങ്ങള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും മതത്തിന്റെ പേരിലുളള കൂട്ടംചേരലുകള്‍ അനുവദിച്ചേക്കില്ല.
അനുമതി തേടി കർണാടക
ക്ഷേത്രങ്ങള്‍ തുറക്കാനുളള അനുമതി കര്‍ണാടക സര്‍ക്കാര്‍ കേന്ദ്രത്തോട് തേടിയിരിക്കുകയാണ്. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് മുസ്ലീം ലീഗും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജൂണില്‍ സ്കൂളുകള്‍ തുറക്കാന്‍ ചില സംസ്ഥാനങ്ങള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രം ഈ നീക്കത്തോട് അനുകൂല നിലപാട് സ്വീകരിച്ചേക്കില്ല. ആള്‍ക്കൂട്ടം അഞ്ചാം ഘട്ട ലോക്ക്ഡൗണിലും കര്‍ശനമായി തന്നെ നിയന്ത്രിക്കും.
ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കാൻ
നാലാം ഘട്ട ലോക്കൗഡൗണില് സര്‍ക്കാര്‍ ഓഫീസുകളും മാര്‍ക്കറ്റുകളും വ്യവസായങ്ങളും അടക്കമുളളവ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. കേരളത്തിലടക്കം ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. ആഭ്യന്തര വിമാനങ്ങള്‍ക്ക് കേന്ദ്രം കഴിഞ്ഞ ആഴ്ച സര്‍വ്വീസ് നടത്താനുളള അനുമതിയും നല്‍കിയിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കാനും ആലോചിക്കുന്നുണ്ട്.
ഉത്ര കൊലക്കേസിൽ പുതിയ ട്വിസ്റ്റ്! അലറിക്കരഞ്ഞ് സൂരജ്, 'ഉത്രയെ കൊന്നിട്ടില്ല, പോലീസ് സമ്മതിപ്പിച്ചു'
കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!