പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കും; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: ദിവസങ്ങള്‍ നീട്ടു നിന്ന അനിശ്ചിതത്വത്തിന് ശേഷം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. വിദേശ നാടുകളില്‍ വെച്ച് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതി നല്‍കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് വൈകീട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. അതേസമയം കോവിഡ് 19 ബാധിച്ചുള്ള മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല.
ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റേയും ആരോഗ്യ വകുപ്പിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള ഉത്തരവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വകുപ്പുകളും നല്‍കുന്ന എന്‍ഒസിയുടെ അടിസ്ഥാനത്തില്‍ മാത്രമാകും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കഴിയുകയെന്നാണ് ഉത്തവില്‍ പറയുന്നത്.

രാജ്യത്തിന് അകത്തും പുറത്തും കോവിഡ് വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ കേന്ദ്രസർക്കാർ നേരത്തെ എതിര്‍ത്തിരുന്നു. ഇത് കാരണം ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ ഗള്‍ഫ് നാടുകളില്‍ തിരിച്ചു കൊണ്ടുപോവേണ്ടി വന്നിരുന്നു. ചില മൃതദേഹങ്ങള്‍ ഗള്‍ഫ് നാടുകളിലും കുടുങ്ങിക്കിടക്കുകയും ചെയ്തു.
ഇതിനെതിരെ നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications