ചാനലുകളെ നിരീക്ഷിക്കാൻ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ; നിയമം ഭേദഗതി ചെയ്തു
ദില്ലി; കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ.ടിവി ചാനലുകളുടെ പരിപാടികൾക്കെതിരായ പൗരന്മാരുടെ പരാതികൾ പരിഹരിക്കുന്നതിന് നിയമപരമായ സംവിധാനം വികസിപ്പിച്ചതായി കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പറഞ്ഞു. ടിവി പരിപാടികൾ ചട്ടങ്ങൾ ലംഘിച്ചാൽ സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ സർക്കാർ ഇടപെടും.

1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമം ഭേദഗതി ചെയ്യുകയാണെന്ന് വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ട്വീറ്റ് ചെയ്തത്.
ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങള്‍ക്ക് നിയമപരമായ രജിസ്‌ട്രേഷന്‍ നല്‍കുമെന്ന് ഭേദഗതിയിൽ പറയുന്നു.മൂന്ന് തലത്തിലുള്ള പരാതി പരിഹാര സംവിധാനമാണ് ഇനിയുണ്ടാകുക. ഒന്ന് ചാനലുകളുടെ സ്വയം നിയന്ത്രണം. രണ്ട് ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനങ്ങൾ. മൂന്ന് കേന്ദ്രസർക്കാരിന്റെ പ്രത്യേക സമിതി.
ഏതെങ്കിലും ടിവി ചാനലിന്റെ പരിപാടിയില്‍ പരാതിയുള്ളവര്‍ക്ക് ആദ്യം ചാനലുകളെ നേരിട്ട് പരാതി അറിയിക്കാം.പരസ്യങ്ങൾ സംബന്ധിച്ചാണ് പരാതിയെങ്കിൽ അഡ്വർടൈസിംഗ് സ്റ്റാൻഡേഡ് കൗൺസിൽ ഓഫ് ഇന്ത്യയെ ആണ് സമീപിക്കേണ്ടത്.
ടിവി ചാനലുകൾ പരാതികൾ 15 ദിവസത്തിനകം പരിഹരിക്കണം. അവിടെ പരിഹരിക്കപ്പെട്ടില്ലേങ്കിൽ ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. 60 ദിവസമാണ് പരാതി പരിഹരിക്കാൻ സമയം. ഇവിടേയും പരിഹരിക്കപ്പെട്ടില്ലേങ്കിൽ കേന്ദ്രത്തെ സമീപിക്കാം. കേന്ദ്രത്തിന്റെ പ്രത്യേക സമിതിയായിരിക്കും വിഷയം കൈകാര്യം ചെയ്യുക. അപ്പീലുകൾ മാത്രമല്ല, കേന്ദ്രം പരാമർശിക്കുന്ന കാര്യങ്ങളും ഈ പാനൽ കേൾക്കും.ഏതെങ്കിലും പരിപാടി ചട്ടത്തിന് അനുസരിച്ചല്ല എന്ന് ബോധ്യപ്പെട്ടാല്‍ പരിപാടി നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുമെന്ന് ഉത്തരവിൽ പറയുന്നു.












Click it and Unblock the Notifications