തൊഴിലാളികളുടെ ജോലി സമയം 12 മണിക്കൂർ, പുതിയ നീക്കവുമായി കേന്ദ്രം; പൊതുജനത്തിന് അഭിപ്രായം അറിയിക്കാം
ദില്ലി: തൊഴില്‍ നിയമങ്ങളിലെ നയമാറ്റത്തിന് പിന്നാലെ പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. തൊഴില്‍ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ദിവസം 12 മണിക്കൂര്‍ ജോലിയെന്ന പുതിയ നീക്കത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന 10.5 മണിക്കൂര്‍ എന്ന നിയമം ഇതോടെ മാറുമെന്നാണ് സൂചന.

ആഴ്ചയില്‍ 48 മണിക്കൂര്‍
ദിവസേനയുള്ള തൊഴില്‍ സമയം 12 മണിക്കൂറിലേക്ക് ഉയര്‍ത്തിയാലും ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ഒരു തൊഴിലാളിയെ കൊണ്ടും ജോലി ചെയ്യിക്കരുതെന്നാണ് നിര്‍ദ്ദേശത്തില്‍ പ്രധാനമായും പറയുന്നത്. പുതിയ തിരുമാനത്തില്‍ അഭിപ്രായം പറയാന്‍ 45 ദിവസത്തെ സമയാണ് ഇപ്പോള്‍ പൊതുജനത്തിന് കേന്ദ്രം നല്‍കിയിട്ടുള്ളത്.

ഒരു മണിക്കൂര്‍ വിശ്രമം
പുതിയ ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ വിശ്രമസമയം കൂടി ഉള്‍പ്പെടുത്താനും നീക്കമുണ്ട്. കൂടാതെ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി എടുപ്പിക്കരുതെന്നും പുതിയ നിയമത്തില്‍ പറയുന്നു. ഇപ്പോഴുള്ള 13 നിയമങ്ങളെ കൂട്ടി യോജിപ്പിച്ചാണ് കേന്ദ്രം നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. 12 മണിക്കൂര്‍ നേരത്തേക്ക് ജോലി സമയം ദീര്‍ഘിപ്പിക്കാനാണ് നിബന്ധന.

ഓവര്‍ ടൈം ജോലി
ആഴ്ചയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ വേതനത്തിന്റെ ഇരട്ടി തുക പ്രതിഫലമായി നല്‍കണമെന്നും പുതിയ നിയമത്തില്‍ പറയുന്നു. പൊതുജനത്തിന്റെ അഭിപ്രായം ആരാഞ്ഞതിന് ശേഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നിയമം പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.

വിദഗ്ദരുടെ അഭിപ്രായം
അതേസമയം, തൊഴിലാളികളുടെ ജോലി സമയം വര്‍ദ്ധിപ്പിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഫാക്ടറീസ് ആക്റ്റ്, 1948 ലെ ചട്ടം അനുസരിച്ച് ജോലി സമയം പത്തര മണിക്കൂറില്‍ നിന്ന് വര്‍ദ്ധിപ്പിക്കുന്നത് തൊഴിലാളികള്‍ക്ക് ചില പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. ഇത് തൊഴിലാളികള്‍ ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും ജോലി സ്ഥലത്ത് ചെലവഴിക്കേണ്ടിവരും.

യാത്രാ സമയം
ഒരു തൊഴിലാളി ജോലി സ്ഥലത്ത് എത്താന്‍ ശരാശരി ഒരു മണിക്കൂറെങ്കിലും ആവശ്യമായി വരും. ഇതോടൊപ്പം ജോലി സമയം വര്‍ദ്ധിപ്പിക്കുന്നത് തൊഴിലാളികളെ സംബന്ധിച്ച് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. പുതിയ നിയമത്തില്‍ എന്തായാലും അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്രം. 45 ദിവസത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാം.












Click it and Unblock the Notifications