ഞെട്ടിക്കുന്ന തരത്തിൽ വ്യാപിച്ച് ആൾക്കൂട്ട കൊലകൾ, നിയന്ത്രിക്കാൻ നിയമം കൊണ്ട് വരാൻ കേന്ദ്ര സർക്കാർ
ദില്ലി: ഞെട്ടിക്കുന്ന തരത്തിലാണ് രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച് വരുന്നത്. ഏറ്റവും ഒടുവിലായി ആള്‍ക്കൂട്ട കൊലപാതകം നടന്നത് ബിജെപി ഭരിക്കുന്ന ബീഹാറിലാണ്. മൂന്ന് പേരെയാണ് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ആള്‍ക്കൂട്ട കൊലപാതകം തടയാനുളള നിയമം കേന്ദ്ര പാസ്സാക്കണം എന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. അത്തരമൊരു നീക്കത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആള്‍ക്കൂട്ട കൊലകളെ ചെറുക്കാനുളള നിയമം കേന്ദ്ര സര്‍ക്കര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീം കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.
രാജ്യത്ത് വ്യാപകമായി ആള്‍ക്കൂട്ട കൊലകള്‍ നടക്കുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിന് വണ്ടി നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെടുകയുമുണ്ടായി. സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ആള്‍ക്കൂട്ട കൊലകളിലേക്ക് നയിക്കുന്നത് ഉള്‍പ്പെടെ പഠിച്ചാണ് നിയമമന്ത്രാലയും കരട് ബില്ല് തയ്യാറാക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ആള്‍ക്കൂട്ട കൊലാപാതകങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രധാനമായും മതത്തിന്റെ പേരിലും പശുവിന്റെ പേരിലും അടക്കമാണ് ആള്‍ക്കൂട്ടം കൊലക്കൂട്ടമായി മാറുന്നത്. രാജസ്ഥാനില്‍ പെഹ്ലു ഖാന് എന്ന വൃദ്ധനെ പശുക്കടത്ത് ആരോപിച്ച് ഗോ രക്ഷക ഗുണ്ടകള്‍ തല്ലിക്കൊന്നത് അടക്കമുളള സംഭവങ്ങള്‍ രാജ്യത്തെ ഞെട്ടിച്ചതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും അധികം ആള്‍ക്കൂട്ട കൊലകള്‍ നടന്നിട്ടുളളതും രാജസ്ഥാനില്‍ തന്നെയാണ്.