വിമാനക്കമ്പനികളെ കുറിച്ചല്ല, ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ആശങ്കപെടൂ; കേന്ദ്രത്തോട് സുപ്രീം കോടതി
ദില്ലി; പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്ന വിമാനങ്ങളിൽ നടുവിലെ സീറ്റ് ഒഴിച്ചിടാത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. വാണിജ്യ വിമാനക്കമ്പനികളുടെ നഷ്ടത്തെ കുറിച്ചല്ല മറിച്ച് ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചാണ് കേന്ദ്രസർക്കാർ ആശങ്കപെടേണ്ടതെന്ന് കോടതി പറഞ്ഞു. നടുവിലെ സീറ്റുകള്‍ നിര്‍ബന്ധമായും ഒഴിച്ചിടണമെന്ന് നിർദ്ദേശിച്ച കോടതി സീറ്റിൽ മുൻകൂട്ടി ബുക്കിംഗ് നടത്തരുതെന്ന് എയർ ഇന്ത്യയോടും ആവശ്യപ്പെട്ടു.
ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ എയർലൈൻ റെഗുലേറ്ററി അതോറിറ്റിയും എയർ ഇന്ത്യയും സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. നടുവിലെ സീറ്റ് ഒഴിച്ചിടണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.മാർഗനിർദേശങ്ങളിൽ ആറടി സാമൂഹിക അകലം നിലനിർത്തണമെന്ന് നിർബന്ധം പിടിക്കുന്ന കേന്ദ്രസർക്കാർ വിമാനങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ലെന്ന് എന്തടിസ്ഥാനത്തിലാണ പറയുന്നതെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

തോളോട് തോൾ ചേർന്നിരിക്കുന്നത് സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു. സീറ്റ് ഒഴിച്ചിടുന്നത് വലിയ വ്യത്യാസങ്ങൾ ഒന്നും വരുത്തില്ലെന്നും യാത്രക്കാരെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുന്നതാണ് മെഡിക്കൽ, ഏവിയേഷൻ വിദഗ്ധർ ഉപദേശിച്ച കാര്യമെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
എന്നാൽ ഇത് കോടതി തള്ളി. ഇത് ആരെയും ബാധിക്കില്ലെന്ന് എങ്ങനെ പറയാൻ കഴിയും? വിമാനത്തിലാണെന്നും അതിനാൽ മറ്റൊരാളിലേക്ക് പകരേണ്ടതില്ലെന്നും കൊറോണ വൈറസിന് അറിയുമോയെന്നും കോടതി പരിഹസിച്ചു. ആഭ്യന്തര വിമാന സർവ്വീസുകളിലും നടുലിലെ സീറ്റുകൾ ഒഴിച്ചിടണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഒരു വ്യത്യാസവും ഉണ്ടാകരുത്. സാമൂഹിക അകലം പാലിക്കുന്നത് പ്രധാനമാണെന്നത് സാമാന്യ ബുദ്ധിയാണെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications