'ഇന്ത്യയിലുള്ളത് ഭാഗികമായ സ്വാതന്ത്ര്യം' യുഎസ് എൻജിഒ റിപ്പോർട്ട് തള്ളി കേന്ദ്രം
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിൽ പൗരസ്വാതന്ത്ര്യം കുറഞ്ഞുവരികയാണെന്ന യുഎസ് എൻജിഒ റിപ്പോർട്ട്. റിപ്പോർട്ട് പുറത്തുവന്നതോടെ യുഎസ് സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന എൻജിഒ പുറത്തുവിട്ട റിപ്പോർട്ടിലെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റുമാണെന്നുമാണ് കേന്ദ്രസർക്കാർ ഇതിനോട് പ്രതികരിച്ചത്.
കേന്ദ്ര മന്ത്രി പദത്തിലേക്കില്ല, ഹിമന്ത ശര്‍മയുടെ നോട്ടം മുഖ്യമന്ത്രി കസേരയില്‍, അസമില്‍ മത്സരിക്കും
ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവയെക്കുറിച്ച് ഗവേഷണവും വാദവും നടത്തുന്ന യുഎസ് ആസ്ഥാനമായുള്ള ഫ്രീഡം ഹൌസ് 'ഡെമോക്രസി അണ്ടർ സീജ്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യയെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നില 'ഭാഗികമായി സ്വാതന്ത്ര്യമുള്ള രാജ്യമായി മാറിക്കഴിഞ്ഞെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള സന്തുലിതാവസ്ഥയിലെ ആഗോള മാറ്റത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ മാറ്റമെന്നും റിപ്പോർട്ടിൽ പറയുന്നു.
വെള്ളിയാഴ്ച സർക്കാർ പുറത്തിറത്തിയ പത്രക്കുറിപ്പിലാണ് റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ നിഷേധിച്ചിട്ടുള്ളത്. വടക്കുകിഴക്കൻ ദില്ലിയിലുണ്ടായ കലാപം, ഗവൺമെന്റിന്റെ വിമർശകർക്കെതിരെയുള്ള രാജ്യദ്രോഹ നിയമങ്ങളുടെ ഉപയോഗം, ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തുക, കുടിയേറ്റ പ്രതിസന്ധി എന്നീ പ്രശ്നങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
കോവിഡ് വ്യാപനത്തിനിടെ പ്രഖ്യാപിച്ച ലോക്ക്ഡൌൺ "ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളെ ജോലിയോ അടിസ്ഥാന വിഭവങ്ങളോ ഇല്ലാതെ നഗരങ്ങളിൽ കുടുങ്ങിപ്പോകുന്ന സാഹചര്യത്തിന് സാക്ഷിയാക്കി. കൂടാതെ "ദശലക്ഷക്കണക്കിന് ആഭ്യന്തര കുടിയേറ്റ തൊഴിലാളികളെ അപകടകരവും ആസൂത്രിതമല്ലാത്തതുമായ പലായനത്തിന് കാരണമായെന്ന ആരോപണത്തെയും സർക്കാർ തള്ളിക്കളഞ്ഞിട്ടുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനാണ് ലോക്ക്ഡൌ ൺ പ്രഖ്യാപിച്ചതെന്നും മാസ്കുകൾ, വെന്റിലേറ്ററുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) കിറ്റുകൾ തുടങ്ങിയവയുടെ ഉൽപാദന ശേഷി വർദ്ധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞതായും ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്. അതുവഴി പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നുണ്ട്. ആഴ്ചതോറുമുള്ള കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിലും രോഗം മൂലമുള്ള മരണങ്ങളുടെ കാര്യത്തിലും ഇന്ത്യ താഴേക്ക് പോകുന്നതായും കേന്ദ്രം കൂട്ടിച്ചേർത്തിട്ടുണ്ട്.