തൊഴില്‍ നിയമം വിപുലീകരിക്കുന്നു; കുടിയേറ്റ തൊഴിലാളികള്‍ക്കായി കൂടുതല്‍ ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍
ദില്ലി: കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമത്തിന് കീഴിയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കാന് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. തൊഴിലാളികള്‍ക്കായി കൂടുതല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വർ ശനിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ച തൊഴില്‍, തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ വ്യവസ്ഥകൾ കോഡ് 2020 പ്രകാരം ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് കുടിയേറുന്ന 18,000 രൂപ വരെ സമ്പാദിക്കുന്ന എല്ലാ തൊഴിലാളികളെയും നിർദ്ദിഷ്ട നിയമത്തിന്റെ കീഴിയില്‍ വരും.
നിലവിലെ നിയമപ്രകാരം, കുടിയേറ്റ തൊഴിലാളികളെ തൊഴിൽ നിയമത്തിന് കീഴിൽ കൊണ്ടുവരുന്നത് അവരെ കരാറുകാർ വഴി നിയമിച്ചാൽ മാത്രമാണ്. ഇതിന്റെ ഫലമായി, ജോലിക്കായി സ്വന്തമായി യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികളെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. നിർദ്ദിഷ്ട നിർവചനം അനുസരിച്ച്, "മറ്റൊരു സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങളിൽ തൊഴിലിനായി തൊഴിലുടമ നേരിട്ടോ അല്ലെങ്കിൽ പരോക്ഷമായോ കരാറുകാരൻ വഴി റിക്രൂട്ട് ചെയ്യപ്പെട്ടയാൾ" അല്ലെങ്കിൽ "ഒരു സംസ്ഥാനത്ത് നിന്ന് സ്വന്തമായി തൊഴില്‍ തേടി വന്നതും"-കുടിയേറ്റ തൊഴിലാളികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നു.
അതേസമയം ത്നനെ കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ കാലയളവിൽ തൊഴിലുടമകൾ അനുയോജ്യമായ പാർപ്പിടം ഉള്‍പ്പടെ നല്കണമെന്നുള്ള മുന്‍ കരടിലെ വ്യവസ്ഥ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുടിയേറ്റ തൊഴിലാളികൾക്ക് നിലവിൽ കരാറുകാരിൽ നിന്ന് ലഭിക്കേണ്ട 'സ്ഥലംമാറ്റ അലവൻസും സര്‍ക്കാര്‍ ഒഴിവാക്കി. എന്നിരുന്നാലും, തൊഴിലാളികൾക്ക് അവരുടെ ജന്മനാട്ടിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനുള്ള യാത്രാ അലവൻസ് ഉടമകള്‍ നൽകേണ്ടിവരും.
കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ സ്വദേശത്തെയോ തൊഴില്‍ ഇടങ്ങളിലോയെ പൊതുവിതരണ സമ്പ്രദായത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതിനുള്ള വ്യവസ്ഥ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് അവർ ജോലി ചെയ്യുന്ന സംസ്ഥാനത്തെ കെട്ടിട, നിർമാണത്തൊഴിലാളികൾക്കായി ഉദ്ദേശിക്കുന്ന സെസ് ഫണ്ടുകളിൽ നിന്ന് ആനുകൂല്യങ്ങൾ നേടാനും കഴിയും.
കുറഞ്ഞത് 10 തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് നിർദ്ദിഷ്ട നിയമം ബാധകമാകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് സ്കീമുകൾ എന്നിവയുൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ സ്ഥാപനത്തിലെ മറ്റ് തൊഴിലാളികൾക്ക് നൽകുന്ന ചില ആനുകൂല്യങ്ങൾ നൽകുന്നത് തൊഴിലുടമകളുടെ "കടമ" ആണെന്നും നിർദ്ദിഷ്ട കോഡ് വ്യക്തമാക്കുന്നു.