സ്ത്രീ സംരക്ഷണത്തിന് മോദി സർക്കാർ, തൊഴിലിടങ്ങളിലെ പീഡനം തടയാൻ സമഗ്ര പദ്ധതി
കേന്ദ്രസര്‍വ്വീസില്‍ ഉള്ള സ്ത്രീകള്‍ക്കാണ് ഈ സൗകര്യം ഉള്ളത്.
ദില്ലി: തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെ കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകള്‍ക്ക് മൂന്ന് മാസം അവധിയെടുക്കാം. കേന്ദ്രസര്‍വ്വീസില്‍ ഉള്ള സ്ത്രീകള്‍ക്കാണ് ഈ സൗകര്യം ഉള്ളത്. സഹപ്രവര്‍ത്തകനെതിരെ പരാതി നല്‍കി അയാളോടൊപ്പം തന്നെ ജോലി ചെയ്യുന്നത് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനും മാനസികാഘാതം ഉണ്ടാക്കുന്നതിനും ഇടയാക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം.
തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളെ കുറിച്ച് പരാതിപ്പെടുന്ന സ്ത്രീകള്‍ക്ക് 90 ദിവസത്തെ ലീവ് അനുവദിയ്ക്കും. ഇത് അവരുടെ ക്രെഡിറ്റിലുള്ള ലീവിന് പുറമേയാണ്. പരാതി നല്‍കുന്ന ദിവസം മുതല്‍ മൂന്ന് മാസത്തേക്കാണ് ലീവ് പ്രാബല്യം ഉള്ളത്. തൊഴിലിടങ്ങളിലെ ലൈംഗി ചൂഷണം തടയാനുള്ള 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണിത്.
സ്ത്രീ ലീവില്‍ പോയി 1 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അതാത് ഓഫീസുകളില്‍ ഒരു പരാതി പരിഹാര സെല്‍ രൂപീകരിച്ചിട്ടുണ്ടാണ്. വനിതാ പ്രതിനിധികള്‍ അടങ്ങുന്ന സെല്‍ ആണിത്. ഇവര്‍ ഒരു മാസത്തിനകം സ്വതന്ത്രമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണം
സഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതിപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്നീട് ഓഫീസില്‍ നിന്ന് ഭീഷണിയും കൂടുതല്‍ പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരം ഒരു പരിഷ്‌ക്കാരം. ചുരുങ്ങിയത് 15 ദിവസത്തിനകം പരാതി പരിഹാരം നടത്തണമെന്നാണ് നൈപുണ്യ വികസന വകുപ്പിന്റെ നിര്‍ദ്ദേശം.
എല്ലാ മന്ത്രാലയങ്ങളും വനിതാശിശുക്ഷേമ മന്ത്രാലത്തിന് മാസാമാസം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണം. ഏതെല്ലാം വകുപ്പുകളില്‍ നിന്ന് എത്ര പരാതി ലഭിച്ചെന്നും, അതിനെതിരെ എന്ത് നടപടി കൈക്കൊണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കണം.