ഡിജിറ്റൽ മാധ്യമങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ; വിദേശ നിക്ഷേപത്തിന് പരിധി
ദില്ലി: രാജ്യത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്ന ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികളിലേക്ക് കടന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശ നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്രം ഇപ്പോള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. 26 ശതമാനമാണ് നിലവില്‍ ഡിജിറ്റല്‍ മാധ്യങ്ങളിലേക്കുള്ള വിദേശ നിക്ഷേപം. ഇതില്‍ കൂടുതല്‍ സ്വീകരിച്ചവര്‍ രാജ്യത്തുണ്ടെങ്കില്‍ കുറയ്ക്കണമെന്നാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

26 ശതമാനത്തില്‍ താഴെ വിദേശ നിക്ഷേപം സ്വീകരിച്ച എല്ലാ കമ്പനികളും ഒരു മാസത്തിനുള്ളില്‍ തന്നെ ഓഹരികളുമായി ബന്ധപ്പെട്ടട പൂര്‍ണവിവരം സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതുകൂടാതെ ഡയറക്ടര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഓഹരി ഉടമകള്‍, എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
26 ശതമാനത്തില്‍ കൂടുതല്‍ വിദേശ നിക്ഷേപമുള്ള കമ്പനികളും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം ഒക്ടോബര്‍ ആവുമ്പോഴേക്കും വിദേശ നിക്ഷേപം 26 ശതമാനത്തില്‍ താഴെയാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരവ് ഇറക്കിയിരുന്നു. ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ് എന്നിവയുടെ പ്രദര്‍ശനങ്ങള്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കുകയും ചെയ്തിട്ടുണ്ട്. വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. ഇത് സംബന്ധിച്ചുള്ള ഉത്തരവും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. നിലവില്‍ ഡിജിറ്റല്‍ ഉള്ളടക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഏതെങ്കിലും നിയമങ്ങളോ സ്വയംഭരണ സ്ഥാപനങ്ങളോ ഇന്ത്യയിലില്ല.
ഡിജിറ്റല്‍ മീഡിയകളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യതയുണ്ടെന്ന് മറ്റൊരുകേസില്‍ വാദം കേള്‍ക്കുന്നതിനിടെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സുപ്രീംകോടതിയോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യറാക്കുന്നതിന് മുമ്പായി കോടതി ഒരു സംഘത്തെ നിയോഗിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു.












Click it and Unblock the Notifications