കൊവിഡ് പോരാളികളുടെ മക്കൾക്ക് മെഡിക്കൽ സീറ്റിൽ സംവരണം: കേന്ദ്രസർക്കാർ പ്രഖ്യാപനം നിർണ്ണായകം
ദില്ലി: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിൽ കൊവിഡ് പോരാളികളുടെ മക്കൾക്ക് സംവരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ. 2020-21 അധ്യയന വർഷത്തിലേക്ക് രണ്ട് കോഴ്സുകളിലേക്കുമായി നടക്കുന്ന പ്രവേശനത്തിനാണ് കൊവിഡ് പോരാളികൾക്ക് മുൻഗണന ലഭിക്കുക. കേന്ദ്രപൂളിൽ നിന്നുള്ള മെഡിസിൻ പ്രവേശനത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ കൊവിഡ് പോരാളികളുടെ മക്കൾക്കായി വാർഡ് ഓഫ് കൊവിഡ് വാരിയേഴ്സ് എന്ന പേരിൽ പുതിയ വിഭാഗം ഏർപ്പെടുത്തുമെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ വ്യക്തമാക്കിയത്.
നിർണായക ബെക്ക സൈനിക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും, ചൈനയ്ക്ക് രൂക്ഷ വിമർശനം
പുതിയതായി സൃഷ്ടിക്കുന്ന വിഭാഗത്തിന് അഞ്ച് സീറ്റുകളാണ് കേന്ദ്ര പൂളിൽ നിന്ന് മാറ്റിവെക്കുക. കൊവിഡ് രോഗികളെ ചികിത്സച്ചവർക്ക് പുറമേ കൊവിഡിനെതിരായ പോരാട്ടത്തിനിടെ ജീവൻ വെടിയേണ്ടി വന്നവർ എന്നിങ്ങനെയുള്ളവരുടെ സംഭാവനകളെ മാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പരാമർശിച്ച കേന്ദ്രമന്ത്രി, ഇതിനെ അംഗീകരിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
സന്നദ്ധ പ്രവർത്തകർ, സ്വകാര്യ ആശുപത്രി ജീവനക്കാർ, കമ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർ എന്നിവർക്ക് പുറമേ തദ്ദേശ സ്ഥാപനങ്ങളിലെയോ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്നതോ ആയ കേന്ദ്ര സംസ്ഥാന ആശുപത്രി ജീവനക്കാർ എന്നിവർക്കെല്ലാം ഇതിൽ പരിഗണന ലഭിക്കും. ഇവരുടെ യോഗ്യത സർക്കാർ പരിശോധിച്ച് ബോധ്യം വന്ന ശേഷമായിരിക്കും തുടർനടപടികൾ. ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ ലഭിച്ചിട്ടുള്ള റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈനായി നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ മെഡിക്കൽ കൌൺസിൽ യോഗ്യതയുള്ളവരെ കണ്ടെത്തി മെഡിക്കൽ പ്രവേശനത്തിന് വഴിയൊരുക്കുന്നത്.
കോവിഡ് വാരിയറിന്റെ നിർവചനം ആവർത്തിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഇന്ത്യൻ സർക്കാർ 50 ലക്ഷം ഡോളർ ഇൻഷുറൻസ് പാക്കേജ് പ്രഖ്യാപിച്ചതായും ഓർമിപ്പിച്ചു., "കോവിഡ് പോരാളികൾ കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സംരക്ഷണ ദാതാക്കളാണ്, കോവിഡ് -19 രോഗികളുടെ നേരിട്ടുള്ള സമ്പർക്കം പുലർത്തുകയും പരിചരിക്കുകയും ചെയ്യുന്ന ഇവർക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.