ആശ്വാസ വാര്‍ത്ത; പ്രവാസികളെ തിരികെ എത്തിച്ചേക്കും, സജ്ജരാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം
തിരുവനന്തപുരം: കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വലിയ ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളായ ഇന്ത്യക്കാര്‍ കഴിഞ്ഞു വരുന്നത്. ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ താല്‍പര്യമുണ്ടെങ്കിലും വിമാനങ്ങള്‍ക്ക് യാത്രാ അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയ്യാറാവാത്തതാണ് തടസ്സമായി നിലനില്‍ക്കുന്നു.
Recommended Video
മറ്റ് പല രാജ്യങ്ങളും ഇതിനോടകം തന്നെ തങ്ങളുടെ പൗരന്‍മാരെ ഗള്‍ഫില്‍ നിന്നും വിമാനമാര്‍ഗ്ഗം നാട്ടിലെത്തിച്ചിട്ടുണ്ട്. ഇത്തരമൊരു നടപടിയാണ് ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നും പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയുമായി കഴിയുന്ന മലയാളികള്‍ ഉള്‍പ്പടേയുള്ള ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമാവുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
തിരിച്ചെത്തിക്കേണ്ടി വരും
വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ നേരത്തെ തീരുമാനിച്ചതിലും മുന്‍പെ തിരിച്ചെത്തിക്കേണ്ടി വരുമെന്ന കണക്ക് കൂട്ടലില്‍ കേന്ദ്ര സര്‍ക്കാര്‍. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഇന്നലെ കേരളത്തിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി പറഞ്ഞത്
മനോരമ ന്യൂസാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പ്രവാസികള്‍ക്കുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കും. വിദേശത്ത് നിന്നും എത്തുന്ന ഗള്‍ഭിണികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിലപാട് കടുപ്പിച്ച് യുഎഇ
നാട്ടിലേക്ക് മടങ്ങള്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെ കൊണ്ടുപോവാന്‍ താല്‍പര്യമെടുക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യുഎഇ വിദേശ കാര്യ മന്ത്രാലയം നേരത്തെ രംഗത്ത് എത്തിയിരുന്നു. പൗരന്‍മാരെ സ്വീകരിക്കാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്ന് എമിറേറ്റ് വ്യക്തമാക്കിയിരുന്നു.
നാട്ടിലെത്തിക്കും
രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറായ പ്രവാസികളെ നാട്ടിലെത്തിക്കുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ബന്നയും നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗ ബാധ ഇല്ലാത്തവരെയാണ് നാട്ടിലെത്തിക്കുകയെന്നാണ് അദ്ദേഹം അറിയിച്ചത്.
സര്‍വ്വീസ് പ്രഖ്യാപിച്ചെങ്കിലും
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വിവിധ വിമാന കമ്പനികള്‍ നേരത്തെ സര്‍വ്വീസ് പ്രഖ്യാപിച്ചെങ്കിലും സര്‍വീസിനുള്ള നിയന്ത്രണം നീക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ അനുകൂല നിലപാട് സ്വീകരിക്കാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത് എമിറേറ്റ്സും ഇത്തിഹാദും സർവിസ് നടത്താൻ തയാറാണെന്ന് അറിയിച്ചിരുന്നു.
എയര്‍ അറേബ്യയും
ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസ് നടത്താന്‍ എയര്‍ അറേബ്യ തയ്യാറായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇന്ത്യ ഉള്‍പ്പടേയുള്ള ഒമ്പത് രാജ്യങ്ങളിലേക്ക് ഈ മാസം സര്‍വീസ് നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇതുവരെ അന്തിമ തീരുമാനം ഇല്ലാത്തത് സര്‍വീസ് അനിശ്ചിതത്തിലാക്കിയിരിക്കുകയാണ.
സുപ്രീംകോടതിയുടെ നിലപാട്
ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നിലപാടും ഉണ്ടാവുന്നത്. പ്രവാസി ഇന്ത്യക്കാർ ഇപ്പോൾ അതതു രാജ്യങ്ങളിൽ തുടരുന്നതാണ് ഉചിതമെന്നായിരുന്നു സുപ്രീം കോടതി കഴിഞ്ഞ ദിവസം അഭിപ്രയാപ്പെട്ടത്. പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടിയാവശ്യപ്പെട്ട 7 ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചത്.
സർക്കാർ പരിശോധിക്കണം
വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ ഇപ്പോള്‍ നാട്ടിലെത്തിക്കുന്നത് പ്രായോഗികമല്ലെന്നും യാത്രാനിയന്ത്രണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളെ ബാധിക്കാമെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളും സർക്കാർ പരിശോധിക്കണമെന്നു കോടതി പറഞ്ഞു. ഹർജി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും. പ്രവാസികളും വിദ്യാർഥികളുമുൾപ്പെടെ 1.3 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളില്‍ കഴിയുന്നത്
133 മരണം
അതേസമയം, ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 18000 കടന്നും. 133 മരണങ്ങളാണ് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ടാഴ്ച നിര്‍ണ്ണായകമാവുമെന്നാണ് യുഎഇ അധികാരികള്‍ വിലയിരുത്തുന്നത്.