റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടര്‍ റാലി തടയാനുളള നീക്കവുമായി കേന്ദ്രം, 'സുപ്രീം കോടതി ഇടപെടണം'
ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി തടയാനുളള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമത്തിന് എതിരെയുളള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുളള നീക്കം തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ അതിനോടുളള അനാദരവ് ആയിരിക്കും ട്രാക്ടര്‍ റാലിയെന്ന് കേന്ദ്രം പറയുന്നു.
മാത്രമല്ല പ്രതിഷേധിക്കുന്ന കര്‍ഷകരും സംഘടനകളും റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍, ട്രോളി, വാഹന മാര്‍ച്ച് നടത്തുന്നത് ക്രമസമാധാന നിലയേയും ബാധിക്കുമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. റിപ്പബ്ലിക് ദിനത്തിന് അതിന്റേതായ ഭരണഘടനാപരവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്. റിപ്പബ്ലിക് ദിനാഘോഷം എന്നത് ഒറ്റപ്പെട്ട ഒരാഘോഷമല്ല. ജനുവരി 23ന് റിപ്പബ്ലിക് ദിന പരിപാടികളുടെ വിപുലമായ റിഹേഴ്‌സലും നടക്കാനിരിക്കുകയാണ് എന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജനുവരി 28ന് എന്‍സിസി റാലിയും ജനുവരി 29ന് റിട്രീറ്റ് സെറിമണിയും ജനുവരി 30ന് രക്തസാക്ഷിത്വ ദിനവും ഉണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ഈ പരിപാടികളിലൊക്കെ തന്നെ ഏതെങ്കിലും തരത്തിലുളള തടസങ്ങളുണ്ടായാല്‍ അത് ക്രമസമാധാനത്തിനും പൊതുതാല്‍പര്യത്തിനും വിരുദ്ധമായിരിക്കും എന്ന് മാത്രമല്ല രാജ്യത്തിന് ആകെ തന്നെ അപമാനവും ആയിരിക്കുമെന്നും കേന്ദ്രം പറയുന്നു.
അതുകൊണ്ട് തന്നെ ഏത് തരത്തിലുളള പ്രതിഷേധവും രാജ്യതലസ്ഥാനമായ ദില്ലിയില്‍ നടത്തുന്നത് തടയാന്‍ സുപ്രീം കോടതി ഉത്തരവിറക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. പ്രതിഷേധിക്കാനുളള അവകാശം രാജ്യത്തെ ലോകത്തിന് മുന്നില്‍ കളങ്കപ്പെടുത്തുന്ന തരത്തിലാകരുത് എന്നും കേന്ദ്രം പറയുന്നു. കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍.
Recommended Video