ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കല്‍; കേന്ദ്രത്തിന് കൈയ്യടി; വിമാനക്കമ്പനികള്‍ക്ക് നേട്ടമാകും
Recommended Video
ദില്ലി: ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ തീരുമാനത്തിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി. ഹജജ് ആനുകൂല്യങ്ങള്‍ മുസ്ലീം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ മുസ്ലീം സമൂഹം അടക്കമുള്ളവര്‍ സ്വാഗതം ചെയ്യുന്നുണ്ട്.
ചെറിയൊരു വിഭാഗം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഹജ്ജ് സബ്‌സിഡി മുസ്ലീം സമുദായത്തിന് തന്നെ ഉപകാരപ്രദമാകുന്ന രീതിയില്‍ വിനിയോഗിക്കുന്നതിനാല്‍ പ്രതിഷേധം ദുര്‍ബലമാകും. 700 കോടിയോളം രൂപയാണ് സബ്സിഡിയായി കേന്ദ്രം നല്‍കി വന്നിരുന്നത്. ഇത്രയും തുക മുസ്ലീം വിഭാഗത്തിന്റെ ക്ഷേമത്തിന് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സുപ്രീം കോടതി നിര്‍ദ്ദേശം കേന്ദ്രം നേരത്തെ നടപ്പാക്കുകയായിരുന്നു. 2022 ഓടെ ഹജ്ജ് സബ്സിഡി ഘട്ടം ഘട്ടമായി അവസാനിപ്പിക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി ഉത്തവിട്ടിരുന്നു. ഇത് ഒറ്റയടിക്ക് പ്രാവര്‍ത്തികമാക്കുകയായിരുന്നു സര്‍ക്കാര്‍. അതേസമയം, ഇപ്പോഴത്തെ തീരുമാനം വിമാനക്കമ്പനികള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമായേക്കും.
പാവപ്പെട്ടവരുടെ ഹജ്ജ് യാത്രയുടെ വിമാനക്കൂലിയാണ് സബ്‌സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്. ഇത് നിര്‍ത്തലാക്കിയതോടെ വിമാനക്കമ്പനികള്‍ ഹജ്ജ് യാത്രികരെ ചൂഷണം ചെയ്യാന്‍ ഇടയുണ്ട്. ചൂഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. 1974ല്‍ ഇന്ദിരാഗാന്ധിയാണ് സബ്‌സിഡിക്ക് തുടക്കമിട്ടത്. കപ്പല്‍യാത്രയെക്കാള്‍ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സര്‍ക്കാര്‍ സഹായം എന്ന നിലയിലായിരുന്നു ഇത്. സര്‍ക്കാര്‍ സബ്‌സിഡി കൂടാതെ തന്നെ ആയിരക്കണക്കിന് മുസ്ലീങ്ങള്‍ മക്കയിലെത്തുന്നുണ്ട്.
കണ്ണൂരില്‍ പ്രമുഖ മുസ്ലീം ലീഗ് നേതാക്കള്‍ സിപിഎമ്മിലേക്ക്?; പാര്‍ട്ടിയില്‍ പൊട്ടിത്തെറി