പൗരത്വ പട്ടികയില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ആവശ്യം സുപ്രീംകോടതി തള്ളി, തകര്‍ക്കാന്‍ ശ്രമം
Recommended Video
ദില്ലി: അസമില്‍ പുരോഗമിക്കുന്ന ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ നടപടികള്‍ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇങ്ങനെ പരാമര്‍ശിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പൗരത്വ രജിസ്‌ട്രേഷന്‍ നടപടികള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുരക്ഷയുടെ ഭാഗമായി അര്‍ധസൈനിക വിഭാഗത്തെ പുനര്‍ വിന്യസിക്കേണ്ടതുണ്ടെന്ന് കേന്ദ്രം ബോധിപ്പിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. പൗരത്വ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ്.
ജൂലൈ 31നകം എല്ലാ നടപടികളും പൂര്‍ത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് കോടതി നേരത്തെ ആവശ്യപ്പെട്ടത്. ഈ സമയപരിധി നീട്ടില്ലെന്ന് കോടതി വീണ്ടും ആവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, അസം സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്.
വേനലില്‍ പ്രളയം... നദികള്‍ കരകവിയും; ഇന്ത്യ വെള്ളത്തിനടിയിലാകും... ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍
ലോക്‌സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം മുതല്‍ പോളിങ് തീരുന്നത് വരെ പൗരത്വ രജിസ്‌ട്രേഷന്‍ നിര്‍ത്തണമെന്നാണ് സര്‍ക്കാരുകളുടെ ആവശ്യം. പൗരത്വ രജിസ്‌ട്രേഷന്‍ നടക്കുന്ന പ്രദേശങ്ങളില്‍ 167 കമ്പനി അര്‍ധസൈനിക വിഭാഗത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ഇവരെ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതല നല്‍കാനാണ് കേന്ദ്രതീരുമാനം.
ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. സര്‍ക്കാര്‍ വിചാരിച്ചാല്‍ 1001 മാര്‍ഗങ്ങളുണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കുന്നില്ല. പൗരത്വ രജിസ്‌ട്രേഷന്‍ നടപടികള്‍ തകര്‍ക്കാനാണ് ആഭ്യന്തരമന്ത്രാലയം ശ്രമിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയെ വിളിച്ചുവരുത്തണമോ എന്ന് ചോദിച്ച കോടതി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും പറഞ്ഞു. 3000 കമ്പനി സൈനികരുണ്ട്. അതില്‍ 2700 കമ്പനിയെ തിരഞ്ഞെടുപ്പിന് വിന്യസിച്ചാല്‍ പോരേ. എന്തിനാണ് പൗരത്വ നടപടികള്‍ക്ക് വിന്യസിച്ച 167 കമ്പനികളെ പിന്‍വലിക്കുന്നതെന്നും കോടതി ചോദിച്ചു.
ദേശീയ പൗരത്വ രജിസ്‌ട്രേഷന്‍ വഴി അസമിലുള്ളവര്‍ നിയമാനുസൃത താമസക്കാരാണോ എന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. മെച്ചപ്പെട്ട ജീവിതം തേടി ബംഗ്ലാദേശില്‍ നിന്ന് കുടിയേറി പാര്‍ത്തവര്‍ ഒട്ടേറെ അതിര്‍ത്തി സംസ്ഥാനങ്ങളിലുണ്ട്. 1971ല്‍ പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്രമാകുന്നതിന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് പ്രശ്‌നമുണ്ടാകില്ല. അതിന് ശേഷവും കുടിയേറ്റം നടന്നിട്ടുണ്ട്.
വ്യക്തമായ രേഖകള്‍ ഉണ്ടെങ്കില്‍ പൗരത്വം നല്‍കും. രേഖകള്‍ പരിശോധിച്ച് കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ പട്ടികയില്‍ ഒട്ടേറെ അപാകതകളുണ്ടായിരുന്നു. ഇപ്പോള്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോമഗിക്കുന്നത്. അതിനിടെ പൗരത്വ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നിട്ടുണ്ട്. മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഈ ബില്ല്. ഇതിനെതിരെയും അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.