പെട്രോൾ, ഡീസൽ എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ, ഇന്ധന വില ഉയരില്ല
ദില്ലി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. പെട്രോള്‍ ലിറ്ററിന് 13 രൂപയാണ് ഉയര്‍ത്തിയത്. അതേസമയം ഡീസല്‍ ലിറ്ററിന് 10 രൂപയും വര്‍ധിപ്പിച്ചു. എന്നാല്‍ എക്സൈസ് തീരുവ ഉയര്‍ത്തിയത് വിപണിയില്‍ എണ്ണ വില ഉയരാന്‍ കാരണമാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി..
കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കേന്ദ്രം വര്‍ധിപ്പിക്കുന്നത്. മാര്‍ച്ച് 14ന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രം മൂന്ന് രൂപ വീതം ഉയര്‍ത്തിയിരുന്നു. 39000 കോടി രൂപയുടെ അധികവരുമാനം കണ്ടെത്തുന്നതിന് വേണ്ടി ആയിരുന്നു ഇത്. ഇന്ധന തീരുവ ഉയര്‍ത്താന്‍ കേന്ദ്രം നിയമഭേദഗതി കൊണ്ടുവന്നിരുന്നു.
ഇത് പ്രകാരം പെട്രോള്‍ ലിറ്ററിന് മേല്‍ ചുമത്താവുന്ന പരമാവധി അധിക എക്സൈസ് തീരുവ 18 രൂപയായി ഉയര്‍ത്തി. ഡീസലിന് ഇത് 12 രൂപയുമാക്കി ഉയര്‍ത്തി. ഇതിലൂടെ പ്രതിവര്‍ഷം ലക്ഷം കോടിയില്‍പ്പരം രൂപ കേന്ദ്രത്തിന് അധിക വരുമാനം നേടാന്‍ സാധിക്കും എന്നാണ് കണക്കാക്കുന്നത്. നേരത്തെ പെട്രോളിന് 10 രൂപയും ഡീസലിന് നാല് രൂപയും വീതമായിരുന്നു പരമാവധി ചുമത്താവുന്ന എക്സൈസ് തീരുവ.
എക്സൈസ് തീരുവ ഉയര്‍ത്തിയത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ധനമന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. പണം ഈടാക്കുന്നത് എണ്ണ വിപണന കമ്പനികളുടെ പക്കല്‍ നിന്നാണ്. അതിനാല്‍ തന്നെ പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ ഇത് കാരണമാകില്ല. കൊവിഡ് ലോക്ക്ഡൗണ്‍ കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് എക്സൈസ് തീരുവ ഉയര്‍ത്തിയിരിക്കുന്നത്. പുതുക്കിയ എക്സൈസ് ഡ്യൂട്ടി രാത്രി മുതല്‍ നിലവില്‍ വന്നു.