കശ്മീലെ രാഷ്ട്രീയ നേതാക്കളെ ഉടൻ മോചിപ്പിക്കും? ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത് കേന്ദ്രം!
ദില്ലി: ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് മുൻകയ്യെടുത്ത് കേന്ദ്രസർക്കാർ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ട് രണ്ട് മാസം പിന്നിടുമ്പോഴാണ് കേന്ദ്രസർക്കാർ നീക്കം. സംസ്ഥാനത്തെ രാഷ്ട്രീയവുമായി എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തിൽ സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളും കശ്മീർ ഭരണകൂടത്തെ സമീപിച്ചെവന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചില നേതാക്കളെ വിശ്വാസത്തിന്റെ പേരിൽ മോചിപ്പിക്കുമെന്നും അതിന് ശേഷം അവർ ചില നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും കശ്മീർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
'ഷീല ദീക്ഷിതിന്റെ മരണത്തിന് ഉത്തരവാദി പിസി ചാക്കോ', മകന്റെ കത്ത്! ദില്ലി കോൺഗ്രസിൽ പൊട്ടിത്തെറി
മുൻ മുഖ്യമന്ത്രിമാരായ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള മകൻ ഒമർ അബ്ദുള്ള, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരെ മോചിപ്പിക്കുമെന്നാണ് സൂചനകൾ. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെതിരെ ഫറൂഖ് അബ്ദുള്ള കടുത്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നതെങ്കിലും ഒമർ അബ്ദുള്ള സാഹചര്യത്തോട് പൊരുത്തപ്പെട്ടുവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നിയന്ത്രണത്തിൽ അയവുവരുത്തുന്നതിന്റെ സൂചനയായാണ് നേരത്തെ കശ്മീർ ഭരണകൂടം മൂന്ന് നേതാക്കളുടേയും കുടുംബാംഗങ്ങളെ കാണാൻ അനുമതി നൽകിയത്. ഫറൂഖ് അബ്ദുള്ളഅഅയുടെ മകൾക്കാണ് അദ്ദേഹത്തെയും ഒമർ അബ്ദുള്ളയെയും കാണാൻ ഭരണകൂടം അനുമതി നൽകിയിരുന്നു. മെഹബൂബയുടെ സഹോദരൻ തസദൂഖ് മുഫ്തിക്ക് നാല് ദിവസം കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരുന്നു.
നാഷണൽ കോൺഫറൻസ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിക്ക് വേണ്ടി ശക്തമായ പോരാട്ടം ആരംഭിച്ചേക്കുമെന്നാണ് രാഷ്ട്രീയ നേതാക്കളുമായി നടത്തിയ ചർച്ചകളിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം പിഡിപി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ കർശന നിലപാടുകൾ സ്വീകരിച്ചേക്കുമെന്നും സൂചനകളുണ്ട്. പൊതു സുരക്ഷാ നിയമം അനുസരിച്ചാണ് കശ്മീർ ഭരണകൂടം നിരവധി നേതാക്കളെ രണ്ട് മാസമായി തടങ്കലിൽ പാർപ്പിച്ചിട്ടുള്ളത്. ഷോയബ് ലോൺ, അൽത്താഫ് ബുഖാരി, യാവർ മിർ, നൂർ മുഹമ്മദ് എന്നിവരെയാണ് ഇതിനകം മോചിപ്പിച്ചിട്ടുള്ളത്. എന്നാൽ മുഴുവൻ നടപടികളും പൂർത്തിയാക്കി മോചിപ്പിച്ചിട്ടുളളത് നൂർ മുഹമ്മദിനെ മാത്രമാണ്.
ആഭ്യന്തര മന്ത്രാലയം നൽകുന്ന വിവരം അനുസരിച്ച് 3600 പേരെയാണ് കശ്മീരിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിട്ടുള്ളത്. ഇതിൽ 240 പേർ രാഷ്ട്രീയ നേതാക്കളാണ്. 120 പേർ വിഘടനവാദി നേതാക്കളും 170ഓളം പേർ താഴെ നിലയിൽ പ്രവർത്തിക്കുന്നവരും കല്ലേറുൾപ്പെടെയുള്ള സംഭവങ്ങളിൽ പ്രശ്നക്കാരെന്ന് കണ്ടെത്തിയിട്ടുള്ളവരാണ്. കഴിഞ്ഞ ആഴ്ച 2800 പേരെയാണ് മോചിപ്പിച്ചത്. നിലവിൽ 1,100 പേർ തടങ്കലിലുണ്ട്. ഇവരിൽ 250 പേർ പൊതു സുരക്ഷാ നിയമത്തിന് കീഴിലാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാൽ സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് മിക്കവരെയും കശ്മീരിന് പുറത്തെ ജയിലുകളിലേക്ക് മാറ്റിയിട്ടുണ്ട്.