പ്രവാസികളുടെ നാടണയൽ എളുപ്പമാകില്ല,കർശന ഉപാധികളുമായി കേന്ദ്രം!! മലയാളികൾക്കും നിരാശ
ദില്ലി; പ്രവാസികളുടെ മടക്കത്തിന് കേന്ദ്രസർക്കാർ പച്ചക്കൊടി വീശിയതോടെ നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാനായി തയ്യാറായി നിൽക്കുന്നത്. ഒരാഴ്ചക്കിടെ നാലുലക്ഷത്തി പതിമൂവായിരം പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കവഴി റജിസ്റ്റര്‍ ചെയ്തത്.പ്രത്യേക വിമാനങ്ങളും കപ്പല്‍ മാര്‍ഗവും ഇവരെ തിരികെ എത്തിക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.
Recommended Video
എന്നാൽ ഇവരുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കർശന ഉപാധികളാണ് പുതുതായി മുന്നോട്ട് വെച്ചിരിക്കുന്നത്. മലയാളികൾക്ക് ഉൾപ്പെടെ കനത്ത തിരിച്ചടിയാകും പുതിയ നിർദ്ദേശം. വിശദാംശങ്ങളിലേക്ക്
പ്രവാസ ലോകത്ത് നിന്ന് പ്രതിഷേധം
കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ശക്തമാക്കിയിരുന്നു.എന്നാൽ വിമാന സർവീസുകൾ പുനരാരംഭിക്കാതെ പ്രവാസികളെ തിരികെ എത്തിക്കില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. ഇതിനെതിരെ പ്രവാസ ലോകത്ത് നിന്ന് ഉൾപ്പെടെ പ്രതിഷേധം ഉയർന്നിരുന്നു.
നോർക്കയിൽ രജിസ്റ്റർ ചെയ്യാൻ
ഇതിന്റെ പിന്നാലെയാണ് പ്രവാസികളെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ തിരുമാനം കൈക്കൊണ്ടത്. പിന്നാലെ സംസ്ഥാനങ്ങളോട് പ്രവാസികളുടെ മടങ്ങി വരവിന് തയ്യാറെടുക്കാനും നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മടങ്ങിവരാൻ ആഗ്രഹിക്കുന്നവർ നോർക്ക ഏർപ്പെടുത്തിയ പ്രത്യേക വെബ്സൈറ്റിൽ പേര് രജിസ്റ്റർ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
കണക്കുകൾ ഇങ്ങനെ
നിരവധി പേരാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർക്കയിൽ രജിസ്റ്റർ ചെയ്തവരിൽ 61,009 പേര്‍ തൊഴിൽ നഷ്ടപ്പെട്ടവരാണ്. ഗര്‍ഭിണികള്‍ 9,827, സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞവര്‍ 41,236, തൊഴില്‍ വിസകാലാവധി കഴിഞ്ഞതും റദ്ദാക്കപ്പെട്ടവരുമായ 27,100 പേർ, വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജയില്‍ മോചിതരായ 806പേർ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
എംബസി പട്ടിക
അതേസമയം നോർക്കയിൽ രജിസ്ട്രേഷൻ ചെയ്ത എല്ലാ പ്രവാസികൾക്കും തിരികെ മടങ്ങാൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവരേക്കാള്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കന്നത് വിവിധ എംബസികളില്‍ തയ്യാറാക്കുന്ന പട്ടികയിലാണ്.
മുൻഗണന ഇവർക്ക്
ഇത് പ്രകാരം 1.95 പേർക്ക് മാത്രമേ മടങ്ങാനാവൂയെന്നാണ് വിവരം. വീസാ കാലാവധി തീർന്നവർ, മറ്റ് രോഗങ്ങൾ കാരണം തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർ, ഗർഭിണികൾ എന്നിവർക്ക് മാത്രമേ ഉടൻ മടങ്ങിയെത്താൻ അനുമതി നൽകേണ്ടൂവെന്നാണ് കേന്ദ്രസർക്കാർ തിരുമാനമെന്നാണ് സൂചന.
അനിശ്ചിതത്വത്തിലാകും
ഒരു ദിവസം പോലും ഗൾഫിൽ തുടരാനാവാതെ അടിയന്തരമായി നാട്ടിലെത്തേണ്ട ഒന്നരലക്ഷത്തോളം ആളുകൾ ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള 4.41 ലക്ഷം പ്രവാസി മലയാളികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ തിരുമാനത്തോടെ ഇവരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാകും.
ഇൻഷുറൻസ് പരിരക്ഷ
ഖത്തർ, കുവൈത്ത്, സൗദി അറേബ്യ, യുഎഇ, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്കുകൾ.അതേസമയം നാട്ടിലേക്കുള്ള മടക്കം വൈകിയാൽ ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഗൾഫിൽ കഴിയുന്ന രോഗികളുടെ കാര്യം കടുത്ത ആശങ്കയിലാകും. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരാണ് ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
ടിക്കറ്റും പ്രവാസികൾ തന്നെ വഹിക്കണം
അതേസമയം മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംസ്ഥാനങ്ങൾ 14 ദിവസത്തെ ക്വാറന്റീൻ ഒരുക്കണം. ഇതുൾപ്പെടെ ഇവരെ സ്വീകരിക്കാൻ സംസ്ഥാന സർക്കാരുകൾ സജ്ജീകരണം നടത്തിയാൽ മാത്രമേ യാത്രാ അനുമതി കേന്ദ്രം നൽകുകയുള്ളൂ. അതിനിടെ പ്രവാസികൾ തന്നെ ടിക്കറ്റ് തുക നൽകണമെന്നാണ് കേന്ദ്രസർക്കാർ നിലപാട്.
സൗജന്യ യാത്ര വേണമെന്ന് കേരളം
നേരത്തെ ചില വിഭാഗങ്ങൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന് കേരളം ആവശ്യപെട്ടിരുന്നെങ്കിലും ആർക്കും സൗജന്യമായി യാത്ര സൗകര്യം ഒരുക്കേണ്ടെന്നാണ് കേന്ദ്രസർക്കാർ നിഗമനം. യാത്രാ നടപടികൾ സംബന്ധിച്ചുള്ള മറ്റ് കാര്യങ്ങളിൽ വരും ദിവസങ്ങളിൽ അന്തിമ തിരുമാനം കേന്ദ്രം ഈയാഴ്ച തന്നെ കൈക്കോണ്ടേക്കും.