ഡോവൽ മടങ്ങിയതിന് പിന്നാലെ കശ്മീരിൽ പുതിയ നീക്കം; സുരക്ഷയ്ക്ക് 10000 സൈനീകരെ വിന്യസിച്ചു
ദില്ലി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രണ്ടു ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം മടങ്ങിയതിന് പിന്നാലെ കശ്മീരിൽ ഭീകരവിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി 10,000 അർദ സൈനീകരെ കൂടി അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. സൈനികരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലനിന്ന് വിമാനത്തില്‍ ജമ്മു കശ്മീരിലെത്തിക്കുമെന്നാണു റിപ്പോര്‍ട്ട്.
ഫെബ്രുവരിയിലും 10,000 അര്‍ധസൈനികരെ കശ്മീരില്‍ നിയോഗിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയാണിതെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്. ജമാത്ത് ഇസ്ലാമി നിരോധിച്ച് അതിന്റെ നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുത്തതിനു പിന്നാലെയായിരുന്നു സൈനീകരെ നിയോഗിച്ചിരുന്നത്.
രണ്ട് ദിവസത്തെ അജിത് ഡോവലിന്റെ കശ്മീർ സന്ദർശനത്തിൽ രാഷ്ട്രപതി ഭരണം തുടരുന്ന കശ്മീരിലെ ക്രമസമാധാന സാഹചര്യം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ഡോവൽ ചർച്ച നടത്തിയിരുന്നു. വടക്കന്‍ കശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ജമ്മു ഡിജിപി ദിൽബാഗ് സിങ് അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ശത്രുക്കൾക്ക് പേടിസ്വപ്നമായ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് അജിത് ഡോവൽ. ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 46 മലയാളി നഴ്സുമാരെ 2014ൽ ഇറാക്കിലെ തിക്രിത്തിൽ നിന്ന് രക്ഷിച്ചത് ഡോവലിന്റെ മിടുക്കിലായിരുന്നു. പതിവു മാർഗങ്ങൾ വിട്ടുള്ള ഇടപെടലാണ് ഡോവൽ നടത്തിയത്. ആഭ്യന്തര കലാപത്തിൽപെട്ട് ലിബിയയിൽ കുടുങ്ങിപ്പോയ 18 നഴ്സുമാരെ സൈന്യത്തിന്റെ സഹാത്തോടെ ട്രിപ്പോളിയിൽ നിന്ന് കൊച്ചിയിലെത്തിച്ചതിലും ഡോവലിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. കശ്മീരിൽ 10000 സൈനീരെ കൂടി വിന്യസിക്കാനുള്ള നീക്കം എന്തിന് വേണ്ടിയാണെന്ന കാര്യം ഇപ്പോളും വ്യക്തമല്ല.