അവധിയ്ക്ക് നാട്ടിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് ഗൾഫിലേക്ക് മടങ്ങാൻ അനുമതി: ആവശ്യം വിദേശരാജ്യങ്ങളുടേത്
ദില്ലി: ഗൾഫ് രാജ്യങ്ങളിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ആരോഗ്യപ്രവർത്തകർക്ക് പച്ചക്കൊടിയുമായി കേന്ദ്രസർക്കാർ. ആരോഗ്യപ്രവർത്തകർക്ക് മടങ്ങാനുള്ള അനുമതിയാണ് കേന്ദ്രം നൽകിയിട്ടുള്ളത്. ഇതോടെ മടങ്ങിപ്പോകുന്നതിന് വേണ്ടി ജോലി ചെയ്യുന്ന കമ്പനികളുമായി ബന്ധപ്പെട്ട് നടപടികൾ തുടങ്ങാൻ സാധിക്കും. കൊറോണ വൈറസ് ഭീഷണിക്കിടെ രോഗവ്യാപനം തടയുന്നതിന് വേണ്ടിയായിരുന്നു അന്താരാഷ്ട്ര വിമാന സർവീസ് നിർത്തലാക്കിയത്. ഇതോടെ വിദേശത്തേക്ക് മടങ്ങിപ്പോകാൻ കഴിയാതെ കുടുങ്ങിപ്പോയവർക്കാണ് മടങ്ങിപ്പോകാൻ സാധിക്കുക. നാട്ടിലെത്തി തിരിച്ച് പോകാൻ കഴിതായതോടെ ഇവരിൽ പലരുടെയും ജോലി തന്നെ നഷ്ടമാകുമെന്ന ആശങ്കയും നിലനിന്നിരുന്നു.
'വന്ദേഭാരതിനെ കുറ്റപ്പെടുത്തരുത്,നീരവ് മോദിയും വിജയ് മല്യയൊക്കെ എത്ര സുരക്ഷിതരായാണ് പുറത്തെത്തിയത്'
ഈ പ്രതിസന്ധിയ്ക്കിടെയാണ് വിദേശത്ത് നിന്ന് അവധിയ്ക്ക് നാട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരെ തിരിച്ചുകൊണ്ടുപോകണമെന്ന ആവശ്യവുമായി ഗൾഫ് രാജ്യങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചത്. ഇതോടെയാണ് കേന്ദ്രം ഇവർക്ക് മടങ്ങിപ്പോകുന്നതിനുള്ള അനുമതി നൽകിയത്. വിദേശത്ത് നിന്നെത്തുന്ന വിമാനങ്ങളിലായിരിക്കും ഇവരെ തിരിച്ച് കൊണ്ടുപോകുകയെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്. മടങ്ങിപ്പോകേണ്ടവർ അവർ ജോലി ചെയ്യുന്ന വിദേശത്തെ സ്ഥാപനങ്ങളുമായാണ് ബന്ധപ്പെടേണ്ടത്.
ഈ ആശുപത്രികൾ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നതോടെയാണ് നടപടിക്രമങ്ങൾ ആരംഭിക്കുക. തുടർന്ന് അതാത് ഗൾഫ് രാജ്യങ്ങളാണ് ഇവരെ തിരികെയെത്തിക്കുന്നതിനുള്ള സൌകര്യങ്ങൾ ഏർപ്പെടുത്തുക. നേരത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. കൊറോണ വൈറസ് വ്യാപനം മൂലം ആരോഗ്യപ്രവർത്തകരുടെ അഭാവം അനുഭവപ്പെട്ടതോടെയാണ് ഗൾഫ് രാജ്യങ്ങൾ ഇതേ ആവശ്യവുമായി കേന്ദ്രത്തെ സമീപിക്കുന്നത്.
ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന 900ലധികം ആളുകളാണ് സൌദിയിലേക്ക് മാത്രം ഇന്ത്യയിൽ നിന്ന് മടങ്ങാനുള്ളത്. കേരളത്തിൽ നിന്നാണ് ഏറ്റവുമധികം പേർ ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യാനുള്ളത്. ഇതോടെ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലേയും മടങ്ങിപ്പോകാൻ ആളുകളുണ്ട്.