മമതയോട് തുറന്ന യുദ്ധം, ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വിളിപ്പിച്ച് കേന്ദ്രം
ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറിയേയും ആഭ്യന്തര സെക്രട്ടറിയേയും സംസ്ഥാന പോലീസ് മേധാവിയേയും വിളിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വ്യാഴാഴ്ചയാണ് ബംഗാളില്‍ വെച്ച് ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാറിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം വിളിപ്പിച്ചിരിക്കുന്നത്.
ഡിസംബര്‍ 14നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് മുന്നില്‍ ഹാജരാകാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രം ക്രമസമാധാന നില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മമത സര്‍ക്കാര്‍ ഇതുവരെ അത്തരമൊരു റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടില്ല. അതിനിടെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാര്‍ മമത ബാനര്‍ജി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നു.
സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായിരിക്കുകയാണ് എന്നും ജെപി നദ്ദയുടെ വാഹന വ്യൂഹം ആക്രമിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബംഗാളില്‍ എത്തിയ ബിജെപി ദേശീയ അധ്യക്ഷന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. കൊല്‍ക്കത്തയ്ക്ക് സമീപത്ത് വെച്ച് വാഹനങ്ങള്‍ക്ക് നേരെ ചിലര്‍ കല്ലുകളും ഇഷ്ടികകളും വടികളും എറിയുകയായിരുന്നു. സംഭവത്തില്‍ ചില നേതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് ബിജെപി ആരോപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുമായി ബിജെപി തുറന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇക്കുറി ബംഗാളില്‍ ഭരണം പിടിക്കാനുളള ശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായതോടെ ബിജെപി ബംഗാളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഡിസംബര്‍ 10, 20 ദിവസങ്ങളില്‍ അമിത് ഷാ ബംഗാള്‍ സന്ദര്‍ശിച്ചേക്കും.
Recommended Video