കെജ്രിവാൾ സർക്കാരിന് അപ്രീതി, ദില്ലിയിലെ ഐഎഎസ് ഉദ്യോഗസ്ഥരെ അടക്കം തെറിപ്പിച്ച് കേന്ദ്ര സർക്കാർ!
ദില്ലി: നിസ്സാമുദ്ദീനിലെ മതപരിപാടിയില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ക്ക് കൊവിഡ് സംശയിക്കുന്നത് ദില്ലിയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതിനകം തന്നെ ദില്ലിയിലെ കൊവിഡ് രോഗികളുടെ എണ്ണം 120 കടന്നിട്ടുണ്ട്. ഇനിയും കൊവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കെജ്രിവാള്‍ സര്‍ക്കാരിന് തലവേദനയാണ്. അതിനിടെ കെജ്രിവാളിന്റെ മന്ത്രി ആവശ്യപ്പെട്ടത് പ്രകാരം ഐഎഎസ് ഉദ്യോഗസ്ഥരെ അടക്കം തെറിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
തൊഴിലാളികളുടെ കൂട്ട പലായനം
പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിറകെയാണ് കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം തുടങ്ങിയത്. ആയിരക്കണക്കിന് തൊഴിലാളികളാണ് യുപിയിലും ബീഹാറിലുമടക്കമുളള സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെ നടന്ന് തുടങ്ങിയത്. ദില്ലിയിലെ ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലിലേക്ക് ആയിരക്കണിക്ക് തൊഴിലാളികളാണ് ഇരച്ചെത്തിയത്.
കേന്ദ്രത്തിന് പരാതി
കൊറോണ വ്യാപനം തടയുന്നതിനുളള ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടുളളതായിരുന്നു വന്‍ ആള്‍ക്കൂട്ടം. കുടിയേറ്റ തൊഴിലാളികളുടെ പലായനം ദില്ലി സര്‍ക്കാരിനെ വന്‍ പ്രതിരോധത്തിലാക്കി. ഇതിന് പിറകെയാണ് കെജ്രിവാള്‍ സര്‍ക്കാരിലെ മന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ പരാതിയുമായി എത്തിയത്. 4 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി.
ബസ് കാത്ത് ആയിരങ്ങൾ
ആനന്ദ് വിവാഹര്‍ ബസ് ടെര്‍മിനലില്‍ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഒന്നിച്ച് കൂടാനുളള സാഹചര്യമുണ്ടാക്കി എന്നാണ് പരാതി. തുടര്‍ന്നാണ് മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ അടക്കം കേന്ദ്രം ഇടപെട്ട് സസ്‌പെന്‍ഡ് ചെയ്തത്. ഗതാഗത വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി രേണു ശര്‍മ, സാമ്പത്തിക പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് വര്‍മ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.
തനിച്ച് തീരുമാനമെടുത്തു
സത്യ ഗോപാല്‍, സീലാംപൂര്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അജയ് കുമാര്‍ അറോറ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിലനില്‍ക്കെ പൊതുസുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് കാരണം തേടിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ് ഏര്‍പ്പെടുത്താനുളള തീരുമാനം ഉദ്യോഗസ്ഥര്‍ തനിച്ച് കൈക്കൊണ്ടതാണ് എന്നാണ് ദില്ലി സര്‍ക്കാര്‍ ആരോപിക്കുന്നത്.
തെറ്റുകാരാണെന്ന് കണ്ടെത്തി
ദില്ലി സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഈ ഉദ്യോഗസ്ഥര്‍ ആലോചന നടത്തിയിട്ടില്ല. അതിനാല്‍ നടപടി വേണം എന്നാണ് കെജ്രിവാള്‍ സര്‍ക്കാരിലെ മന്ത്രി പരാതിപ്പെട്ടത് എന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് പരാതി കിട്ടിയത് പ്രകാരമാണ് നടപടി. ദില്ലി കേന്ദ്രഭരണ പ്രദേശമായത് കൊണ്ട് തങ്ങള്‍ക്ക് മാത്രമേ നടപടിയെടുക്കാന്‍ സാധിക്കൂ. ഉദ്യോഗസ്ഥര്‍ തെറ്റുകാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിക്കുന്നു.