12 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ!! കേന്ദ്രസർക്കാർ സ്വരം കടുപ്പിക്കുന്നു,
12 വയസ്സിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ!! കേന്ദ്രസർക്കാർ സ്വരം കടുപ്പിക്കുന്നു, പോക്സോ നിയമത്തിൽ ഉടന്‍ ഭേദഗതി!!
ദില്ലി: കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചതായി കേന്ദ്രം സുപ്രീം കോടതിയിൽ. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് സർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്നതിന് നിയമനിർമാണം നടത്തിയേക്കും. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതല്ല, ചവിട്ടിക്കൊന്നത്! മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്
കത്വവയിൽ എട്ട് വയസ്സുകാരിയും യുപിൽ മറ്റൊരു പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും പീഡനത്തിനിരയായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിർണായക നീക്കം. 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാവുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി മനേകാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഈ നിയമ ഭേദഗതിയ്ക്ക് രാജസ്ഥാന്, മധ്യപ്രദേശ്, അരുണാചൽ പ്രദേശ് നിയമസഭകൾ നേരത്തെ അംഗീകാരം നൽകിയിരുന്നു.
നിലവിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോയില്‍ കുറ്റവാളികൾക്ക് വധശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകളില്ല. അതിനാൽ ഇത്തരം ലൈംഗിക പീഡനക്കേസിൽ പ്രതികളാവുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നൽകാവുന്ന രീതിയിലേക്ക് നിയമം ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്രം മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. ജമ്മു കശ്മീരിലെ കത്വയിൽ എട്ട് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിയമം ശക്തിപ്പെടുത്താൻ സർക്കാര്‍ നിർബന്ധിതരാവുന്നത്.
ഇതോടെ പോക്സോ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരുമെന്ന് സോളിസിറ്റർ ജനറൽ പിഎസ് നരസിംഹയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് ഉറപ്പുനൽകിയിട്ടുള്ളത്. സോളിസിറ്റർ ജനറലാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ സെക്രട്ടറിയിൽ നിന്നുള്ള കത്ത് കോടതിയ്ക്ക് മുമ്പാകെ വെച്ചത്. 2012ലെ പോക്സോ നിയമം ഭേദഗതി ചെയ്യാനും കുട്ടികളെ പീഡനത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ നൽകാനും കത്തിൽ ആവശ്യപ്പെടുന്നു. അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവ കഴിഞ്ഞ മാസം സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയും ഇത് സംബന്ധിച്ച് പ്രതികരിച്ചത്.