ജെഎൻയു ഫീസ് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം സമിതി; പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ഥികള്‍
ദില്ലി: ജെഎന്‍യുവിലെ ഫീസ് വര്‍ധനയെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൂന്നംഗ സമിതി രൂപീകരിച്ച് പ്രശ്നം പരിഹരിച്ച് സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. യുജിസി മുന്‍ വൈസ് ചെയര്മാന് പ്രൊഫ. വി.എസ്. ചൗഹാന്, എഐസിടിഇ ചെയര്മാന് പ്രൊഫ. അനില്‍ ഷഹ്സ്രബുധെ ചൗഹാന്, യു.ജി.സി സെക്രട്ടറി പ്രൊഫ. രജനിഷ് ജെയിന് എന്നിവരടങ്ങുന്നതാണ് മൂന്നംഗ സമിതി. വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശമുണ്ട്.
മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്,50:50 അംഗീകരിച്ച് ബിജെപി, ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി പദം
എന്നാല്‍ വര്‍ധന പൂര്‍ണമായും പിന്‍വലിക്കുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി സമിതി ചര്‍ച്ച നടത്തുമെന്ന് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്റ് (എച്ച്ആര്‍ഡി) മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. വിഷയത്തില്‍ ഇതാദ്യമായാണ് സര്‍ക്കാര്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്. ഉയര്‍ന്ന ഫീസ് നിരക്ക്, ഡ്രസ് കോഡ്, ഹോസ്റ്റലില്‍ സമയം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ പുതിയ നിയമങ്ങള്‍ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭം ആരംഭിച്ചത്. ഹോസ്റ്റലിലെ പുതിയ നിയമങ്ങള്‍ക്കെതിരെ മൂന്ന് മാസത്തോളമായി യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ പ്രതിഷേധ രംഗത്തുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി അവര്‍ പ്രതിഷേധം ശക്തമാക്കി മുന്നോട്ടുപോകുകയാണ്.
പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനവ് ഭാഗികമായി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നവംബര്‍ 13 ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ സമരം അവസാനിപ്പിക്കാനായുള്ള കണ്ണില്‍ പൊടിയിടലാണ് ഇതെന്ന് മനസ്സിലാക്കിയ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.