ദില്ലിയിലെ അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
ദില്ലി: രാജ്യ തലസ്ഥാനത്തെ അനധികൃത കോളനികളിൽ താമസിക്കുന്നവർക്ക് ഉടമസ്ഥാവകാശം നൽകുമെന്ന് കേന്ദ്ര സർക്കാർ. ഏകദേശം നാൽപ്പത് ലക്ഷത്തോളം പേർക്കാണ് ഇതിന്റെ ആനൂകൂല്യം ലഭിക്കുക. ദില്ലിയിലെ ഏകദേശം 1800 ഓളം കോളനികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോന്നിയും വട്ടിയൂര്‍ക്കാവും കൈവിടും?; പരാജയപ്പെട്ടാല്‍ ഉരുളുക കോണ്‍ഗ്രസിലെ 'വന്‍ തലകള്‍'
സർക്കാർ ഭൂമിയായാലും സ്വകാര്യ ഭൂമിയായാലും അവിടെ താമസിക്കുന്ന ജനങ്ങൾക്ക് ഉടമസ്ഥാവകാശം ലഭിക്കുമെന്ന് കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് പൂരി വ്യക്തമാക്കി. കോളനികളിലെ താമസക്കാർക്ക് പുതിയ വീടുകൾ നിർമിക്കാനായി ഇനി ലോണെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലിയെ സംബന്ധിച്ചിടത്തോളം സ്വതന്ത്ര്യലബ്ധിക്കു ശേഷമെടുത്ത ഏറ്റവും വിപ്ലവകരമായ ചുവടുവയ്പ്പാണിതെന്നും ഹർദീപ് പൂരി പറഞ്ഞു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന മാസങ്ങൾ മാത്രം ശേഷിക്കെയാണ് കേന്ദ്രസർക്കാരിന്റെ നിർണായകമായ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഈ തീരുമാനത്തിന് പിന്നിൽ യാതൊരു രാഷ്ട്രീയവും ഇല്ലെന്നും ജനനന്മ മാത്രമാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. കോളനികളിലെ താമസക്കാർക്കായി പാർക്കുകൾ, വൈദ്യുതി, ഓവുചാലുകൾ തുടങ്ങിയ സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലിയിലെ അനധികൃത കോളനികളിൽ നിരവധി ആളുകളാണ് സർക്കാർ ആനൂകൂല്യങ്ങളോ ഭൂമിയുടെ ഉടമസ്ഥാവകാശമോ ലഭ്യമാകാതെ വർഷങ്ങളായി താമസിക്കുന്നത്. കാലങ്ങളായി തലസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. കഴിഞ്ഞ ജൂണിൽ അനധികൃത കോളനികളുടെ പുനരധിവാസത്തിനായി ആം ആദ്മി സർക്കാർ കേന്ദ്രത്തിന് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. താഴ്ന്ന വരുമാനക്കാർ താമസിക്കുന്ന കോളനികൾക്കാണ് കേന്ദ്ര തീരുമാനത്തിന്റെ ആനൂകൂല്യം ലഭിക്കുകയെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.