ജമ്മു കശ്മീരിന് വീണ്ടും സംസ്ഥാന പദവി ? സുപ്രധാന നീക്കത്തിന് കേന്ദ്രം
നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ തന്നെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകുമെന്നാണ് റിപ്പോർട്ടുകൾ
ശ്രീനഗർ: ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാനൊരുങ്ങി കേന്ദ്രം. വ്യാഴാഴ്ച ചേരുന്ന സർവ്വകക്ഷി യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ദോവലിന്റെ തന്ത്രപ്രധാനമായ നീക്കങ്ങൾക്കൊടുവിൽ മാസങ്ങൾക്കിപ്പുറം സുപ്രധാന തീരുമാനത്തിലേക്ക് കേന്ദ്രം കടക്കുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ തന്നെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉറപ്പുനൽകിയിരുന്നു. എന്നാൽ നേരത്തെയുണ്ടായിരുന്ന പ്രത്യേക പദവി തുടരേണ്ടെന്ന തീരുമാനത്തിൽ തന്നെയാണ് കേന്ദ്ര സർക്കാർ. അതേസമയം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യവും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.
2019 ഓഗസ്റ്റ് അഞ്ചിനായിരുന്നു നാടകീയമായ നീക്കത്തിലൂടെ പാര്‍ലമെന്റ് ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തത്. ചരിത്രപരമായ നീക്കം കശ്മീർ താഴ്‌വരയിലെ നിരവധി രാഷ്ട്രീയ നേതാക്കൾക്കും പ്രവർത്തകർക്കും നിയന്ത്രണം ഏർപ്പെടുത്താൻ കാരണമായി. ക്രമേണ അധികാരികൾ നിയന്ത്രണങ്ങൾ നീക്കി രാഷ്ട്രീയക്കാരെ തടങ്കലിൽ പാർപ്പിച്ചും വരുകയായിരുന്നു.
ഈ പശ്ചാത്തലത്തിൽ ജൂൺ 24ന് വിളിച്ചിരിക്കുന്ന സർവ്വകക്ഷി യോഗത്തിന് വലിയ പ്രാധാന്യമാണുള്ളത്. പ്രാദേശിക പാർട്ടികളായ മെഹബൂബ മുക്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), ഒമർ അബ്ദുള്ള നേതൃത്വം നൽകുന്ന നാഷ്ണൽ കോൺഗ്രസ് എന്നീ പ്രധാന പാർട്ടികൾക്ക് പുറമെ ബിജെപി, കോൺഗ്രസ്, ഇടത് നേതാക്കൾ എന്നിവരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാല് മുൻ മുഖ്യമന്ത്രിമാരടക്കം പതിനാല് നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍
ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി വിഭജിച്ച ശേഷം നടക്കുന്ന ആദ്യ സർവകക്ഷി യോഗം കൂടിയാണിത്. ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖരും യോഗത്തിൽ പങ്കെടുത്തേക്കും. ജമ്മുകാശ്മീരിന്‍റെ വികസനവും സുരക്ഷാ സാഹചര്യങ്ങളും സംബന്ധിച്ച് യോഗത്തിൽ വിലയിരുത്തും. ഇതിനൊപ്പം നേതാക്കൾക്ക് അവരുടെ ആശങ്കകൾ അറിയിക്കാനും ചർച്ചയിൽ അവസരം ഉണ്ടായിരുക്കുമെന്നാണ് റിപ്പോർട്ട്.
Recommended Video
ഗ്ലാമറസ് ലുക്കിൽ തേജസ്വി മദിവാഡ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ