വധശിക്ഷ: ഇരയ്ക്ക് പരിഗണന ലഭിക്കും വിധമാകണം, മാർഗ്ഗനിർദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം കോടതിയിൽ
ദില്ലി: വധശിക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങളിൽ മാറ്റം കൊണ്ടുവരണമെന്ന് കേന്ദ്രസർക്കാർ.
പീഡനക്കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഇരകൾക്ക് പരിഗണന ലഭിക്കും വിധം മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. പീഡനക്കേസിലെ ഇരകൾക്ക് പരിഗണന ലഭിക്കണമെന്നും വധശിക്ഷക്ക് വിധിക്കുന്ന കുറ്റവാളികൾക്കുള്ള നിയമ പരിരക്ഷ ഉപയോഗിക്കുന്നതിന് സമയപരിധി ഏർപ്പെടുത്തണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. 2012ലെ കൂട്ടബലാത്സംഗക്കേസിലെ പ്രതികൾക്കുള്ള വധശിക്ഷയുടെ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ആവശ്യം.
വധശിക്ഷയ്ക്ക് വിധിക്കുന്ന പ്രതികൾക്ക് ദയാഹർജി സമർപ്പിക്കുന്നതിന് ഏഴ് ദിവസത്തെ സമയം മാത്രം അനുവദിച്ചാൽ മതിയെന്നും കേന്ദ്രം നിർദേശിക്കുന്നു. പുനപരിശോധനാ ഹർജി സുപ്രീംകോടതി തള്ളിയതിന് ശേഷം തിരുത്തൽ ഹർജി സമർപ്പിക്കാൻ പ്രതിക്ക് സമയപരിധി ഏർപ്പെടുത്തണമെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കുന്ന പ്രതികളുടെ ശിക്ഷ വേഗത്തിലാക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ഇടപെടൽ. ആഭ്യന്തര മന്ത്രാലയമാണ് ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

2012ലെ ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രനീക്കം. പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റണമെന്നാണ് ദില്ലി അഡീഷണൽ സെഷൻസ് കോടതി ഈ മാസം ഒമ്പതിന് ഉത്തരവിട്ടത്. മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ കേസിലെ നാല് പ്രതികളിലൊരാൾ ദയാഹർജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ശിക്ഷ നടപ്പിലാക്കുന്നത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിവെക്കുകയും ചെയ്തുു. രാഷ്ട്രപതി ദയാഹർജി തള്ളിക്കളഞ്ഞ് 14 ദിവസനത്തിന് ശേഷം മാത്രമേ പ്രതിയെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ പാടുള്ളൂവെന്നാണ് ചട്ടം.












Click it and Unblock the Notifications