എസ് സി/ എസ് ടി നിയമഭേദഗതിയിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ദില്ലി: പട്ടിക ജാതി പട്ടിക വകുപ്പ് വിഭാഗങ്ങൾക്ക് നേരെ അതിക്രമം നടത്തുവർക്കെതിരെ അറസ്റ്റ് ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് ആരുടെയും അനുമതി വേണ്ടെന്നാണ് പട്ടികജാതി പട്ടിക വകുപ്പ് പീഡന നിരോധന ഭേദഗതിയിൽ വ്യക്തമാക്കിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പരാതിയിൽ കേസെടുക്കാൻ പ്രാഥമിക അന്വേഷണം നടത്തേണ്ട ആവശ്യമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
നിയമഭേദഗതി ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റുണ്ടാകുകയൊള്ളുവെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് രാജ്നാഥ് സിംഗ് രംഗത്തെത്തിയത്.
ദളിത് വോട്ടുകൾ നിർണായകമായ പല സംസ്ഥാനങ്ങളിലും ഭേദഗതി നടപ്പിലാക്കുന്നതിൽ ചില അവ്യക്തതകൾ നിലനിൽക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
നിയമഭേദഗതിക്കെതിരെ ഓൾ ഇന്ത്യാ ബ്രാഹ്മിൺ മഹാസംഘടനയുൾപ്പടെയുള്ള സവർണ സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു. ദളിത് വോട്ടുകൾ മാത്രം ലക്ഷം വെച്ചാണ് സർക്കാർ ഭേദഗതി നടപ്പിലാക്കിയതെന്നാണ് സവർണവിഭാഗത്തിന്റെ വിമർശനം.
പട്ടികജാതി പട്ടിക വകുപ്പ് വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുന്നതിനെതിരെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദളിത് സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് നിയമത്തിൽ ഭേദഗതി വരുത്തിയാണ് സർക്കാർ വിധിയെ മറികടന്നത്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015-2016 കാലഘട്ടത്തിൽ എസ് സി/ എസ് ടി വകുപ്പ് അനുസരിച്ചുള്ള കുറ്റകൃത്യങ്ങളിൽ 5.5 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്. സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളാണ് കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. 2016ലെ കണക്കനുസരിച്ച് ഉത്തർപ്രദേശിലാണ് ദളിത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലേർട്ട്
ബാലഭാസ്കറും യാത്രയാകുമ്പോൾ.... റോഡപകടങ്ങൾ കുറയ്ക്കാൻ കലാകാരന്മാർക്കും ചെയ്യാനേറെയുണ്ട്!!! കുറിപ്പ്..