അമിത്ഷാ വെല്ലുവിളിച്ചു, മമത ഏറ്റെടുത്തു!! വിരട്ടാന്‍ നോക്കേണ്ട ...ഭയപ്പെടില്ലത്രേ!!
തൃണമൂല്‍ കോണ്‍ഗ്രസിനെ ജയിലിലടയ്ക്കുമെന്ന ബിജെപി ഭീഷണിയെ ഭയപ്പെടുന്നില്ലെന്ന് മമത പറഞ്ഞു. വൈകാതെ തൃണമൂല്‍ കോണ്‍ഗ്രസ് ദില്ലി പിടിക്കുമെന്നും അവര്‍ പറയുന്നു.
കോല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാവരെയും പേടിപ്പിക്കുന്നത് പോലെ തന്നെ പേടിപ്പിക്കാന്‍ വരേണ്ടെന്നും അങ്ങനെയൊന്നും പേടിക്കില്ലെന്നുമാണ് മമത പറയുന്നത്. ബംഗാള്‍ പിടിയ്ക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ മമത ബാനര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മമത.
തൃണമൂല്‍ കോണ്‍ഗ്രസിനെ ജയിലിലടയ്ക്കുമെന്ന ബിജെപി ഭീഷണിയെ ഭയപ്പെടുന്നില്ലെന്ന് മമത പറഞ്ഞു. വൈകാതെ തൃണമൂല്‍ കോണ്‍ഗ്രസ് ദില്ലി പിടിക്കുമെന്നും അവര്‍ പറയുന്നു.
നിങ്ങൾ എന്തിനാണ് ഞങ്ങളെ ഭയക്കുന്നത്. കാരണം നിങ്ങൾക്ക് വളരെ വ്യക്തമാണ്, വരും ദിനങ്ങളിൽ മുന്നേറ്റം തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമാണ്. അധികാരം കൈയാളുന്നത് തൃണമൂൽ കോൺഗ്രസായിരിക്കും. എന്നെ വെല്ലുവിളിക്കുന്നവരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ എനിക്ക് സന്തോഷമാണ്. വൈകാതെ ഞങ്ങള്‍ ദില്ലി പിടിക്കും-മമത പറയുന്നു.
തൃണമൂൽ കോൺഗ്രസിനെ അപകീർത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാനാണ് ബിജെപി ശ്രമം. ബംഗാളിൽ അധികാരം സ്ഥാപിക്കാൻ ഡൽഹിയിൽ നിന്നെത്തി നുണപ്രചാരണം നടത്തുകയാണ് ബിജെപിയെന്നും മമതാ ബാനർജി പറഞ്ഞു. ഗുജറാത്തിലെ പ്രശ്നങ്ങൾ നേരേ ചൊവ്വെ കൈകാര്യം ചെയ്യാൻ കഴിയാത്തവരാണ് ബംഗാളിൽ കണ്ണുവയ്ക്കുന്നതെന്നും മമത പറയുന്നു.
ബംഗാളില്‍ അമിത് ഷാ ബൂത്ത് തലത്തില്‍ നടത്തിയ സംവാദങ്ങളെയും ചേരികളും ഗ്രാമങ്ങളും സന്ദര്‍ശിച്ചതിനെയും മമത വിമര്‍ശിച്ചു. അവർ രാവിലെ ചേരികളിൽ പോകുകയും രാത്രി പഞ്ചനക്ഷത്ര ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുകയും ചെയ്യും. അതാണ് അവരുടെ ഇരട്ടത്താപ്പ്. ദരിദ്രരെ ബഹുമാനിക്കുന്ന വ്യക്തിയാണ് താൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ദരിദ്രരെന്ന് അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്നും മമതാ ബാനർജി പറഞ്ഞു.
ബിജെപിയ്ക്ക് വേരോട്ടമില്ലാത്തെ അഞ്ച് സംസ്ഥാനങ്ങളിലൂടെയുള്ള അമിത് ഷായുടെ പതിനഞ്ച് ദിന പര്യടനത്തിന് ബംഗാളിലായിരുന്നു തുടക്കം. ബംഗാളിന്റെ പ്രതാപം തിരികെ കൊണ്ടുവരുമെന്നും പ്രീണന രാഷ്ട്രീയത്തിൽനിന്നും ബംഗാൾ മോചനം അർഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ബാംഗാളിൽ കണ്ട അത്ര ദാരിദ്രം താൻ എവിടെയും കണ്ടിട്ടില്ലെന്നും ഷാ പറഞ്ഞിരുന്നു.