കോൺഗ്രസിന് മുമ്പിൽ വലിയ വെല്ലുവിളികൾ; 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്, പ്രിയങ്ക എത്തുമോ?
ദില്ലി: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഇത്തവണ കോൺഗ്രസിന് നേരിടേണ്ടി വന്നത്. പൊതുതിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ഇത്തവണ മത്സരത്തിനിറങ്ങിയത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്വപ്നങ്ങൾ പൊലിഞ്ഞു. വൻ വിജയം നേടിയ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് തകർന്നടിഞ്ഞു.
രാഹുൽ ഗാന്ധിക്ക് മൗനം; മുന്നിട്ടിറങ്ങി സച്ചിൻ പൈലറ്റ്, യഥാർത്ഥകാരണം കണ്ടെത്തും, ബൂത്ത് തലം മുതൽ
വെറും 52 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. കൂടുതൽ കരുത്താർജ്ജിച്ച് 303 സീറ്റുകളുമായി ബിജെപി വീണ്ടും അധികാരത്തിൽ എത്തി. ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ മറ്റൊരു പ്രതിസന്ധിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നത്. സംഘടനാ സംവിധാനങ്ങൾ പൂർണമായി തകർന്ന് കിടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. വിശദാംശങ്ങൾ ഇങ്ങനെ.
മൂന്ന് സംസ്ഥാനങ്ങൾ
ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഇക്കൊല്ലം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്ക് സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചോ പാർട്ടി നയങ്ങളെ കുറിച്ചോ ഇതുവരെ ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം സംസ്ഥാന നേതൃത്വങ്ങൾക്ക് ലഭിച്ചിട്ടില്ല.
പ്രതിസന്ധി
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും വലിയ പ്രതിസന്ധികളാണ് പാർട്ടി നേതൃത്വത്തിന് മുന്നിലുള്ളത്. ജില്ലാ, ബ്ലോക്ക് തലത്തിൽ സംഘടനാ സംവിധാനം പൂർണമായും തകർന്ന നിലയിലാണ്. പാർട്ടിയിലെ പടലപ്പിണക്കങ്ങളും മുതിർന്ന നേതാക്കൾ തമ്മിലുള്ള തമ്മിലടിയുമാണ് മറ്റൊരു വെല്ലുവിളി.
ഹരിയാനയിൽ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ മുഴുവൻ സീറ്റുകളും നേടിയത് ബിജെപി ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു തിരിച്ചുവരവ് അസാധ്യമാകും വിധം സംഘടനാ സംവിധാനം ഇവിടെ തകർന്നടിഞ്ഞുവെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തന്നെ വിലയിരുത്തുന്നത്. ജില്ലാ കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും പ്രവർത്തനം പലയിടത്തും നിശ്ചലമാണ്.
ഭിന്നത
മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയും പാർട്ടിയെ തളർത്തി. ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാനായി വിളിച്ചു ചേർത്ത യോഗത്തിൽ പരസ്പരം പഴി ചാരുകയായിരുന്നു ഭൂപീന്ദർപക്ഷവും തൻവാർ വിഭാഗവും. ഒറ്റക്കെട്ടായി മുന്നോട്ട് പോയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലും നാണംകെട്ട തോൽവിയുണ്ടാകുമെന്ന് ഇരു വിഭാഗങ്ങൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗുലാം നബി ആസാദ്.
പ്രവർത്തകർക്കും അതൃപ്തി
നേതാക്കളുടെ തമ്മിലടിയിൽ സാധാരണ പ്രവർത്തകരും അതൃപ്തരാണ്. 10 വർഷമായി പാർട്ടി തകർച്ചയിലാണ്. പാർട്ടിയെ കരകയറ്റാൻ ആരും ഒന്നും ചെയ്യുന്നില്ല. താഴേക്കിടയിലുള്ള പ്രവർത്തകരെ പാർട്ടി കൈവിട്ടു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാകുമെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിൽ
മഹാരാഷ്ട്രയിലും സമാനമാണ് സ്ഥിതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് കോൺഗ്രസ് നേടിയത്. ജില്ലാ കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും ഏറെക്കുറെ പ്രവർത്തന രഹിതമാണ്. എംഎല്‌എമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ ബിജെപിയോട് അടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സഖ്യം ചേർന്ന്
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപിയും മറ്റ് ചെറുപാർട്ടികളുമായി സഖ്യം ചേർന്ന് മത്സരിക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഫട്നാവിസ് സർക്കാരിനെതിരെയാ ജനവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയങ്ങൾ ചർച്ച ചെയ്യാനായി ജില്ലാ അധ്യക്ഷന്മാരുടെ യോഗം വിളിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് വ്യക്തമാക്കി.
ജാർഖണ്ഡിലും
ജാർഖണ്ഡിലും കനത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ മഹാസഖ്യം വെറും രണ്ട് സീറ്റുകൾ മാത്രമാണ് സംസ്ഥാനത്ത് സ്വന്തമാക്കിയത്. പരാജയം കാരണം വിലയിരുത്താനോ കാരണം തേടാനോ ഇതുവരെ സംസ്ഥാന നേതൃത്വം തയാറായിട്ടില്ല. പരസ്പരം പഴിചരുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകളും തുടങ്ങിയിട്ടില്ല,