ആറ് മാസത്തിനുള്ളിൽ ചെയ്തു തീർക്കാൻ ഏറെ; ഷീലാ ദീക്ഷിതിന്റെ വിയോഗത്തിൽ പകച്ച് ദില്ലി കോൺഗ്രസ്
ദില്ലി: പിസിസി അധ്യക്ഷയും ദില്ലി മുൻ മുഖ്യമന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിതിന്റെ അപ്രതീക്ഷിത വിയോഗം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയിൽ നിന്നും പാർട്ടിയെ കരകയറ്റാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു ഷീലാ ദീക്ഷിതിന്റെ വിയോഗം. ഷീലാ ദീക്ഷിതിന് പകരം ദില്ലിയിൽ ഇനി കോൺഗ്രസിനെ ആര് നയിക്കുമെന്ന ചോദ്യം കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
നവജ്യോത് സിംഗ് സിദ്ദു കോൺഗ്രസ് വിടുന്നു? 2022ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കും, ക്ഷണം ലഭിച്ചു
തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സമർപ്പിച്ചതോടെ കനത്ത പ്രതിസന്ധിയിലൂടെയാണ് കോൺഗ്രസ് കടന്നു പോകുന്നത്. രാഹുൽ ഗാന്ധി രാജി പിൻവലിക്കണമെന്നാവശ്യപ്പെട്ട് അനുനയ ചർച്ചകൾക്കായി എത്തിയ നേതാക്കളിൽ മുൻപന്തിയിൽ ഷീലാ ദീക്ഷിത് ഉണ്ടായിരുന്നു. ദേശീയ നേതൃത്വത്തിലും സംസ്ഥാനത്തും ശക്തമായ സ്വാധീനമുള്ള ഷീലാ ദീക്ഷിതിന്റെ അപ്രതീക്ഷിത വിയോഗം കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ
ആറ് മാസത്തിനുള്ളിൽ ദില്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ തുടങ്ങും. ഇത് ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഷീലാ ദീക്ഷിത് ആരംഭിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ ഒരു സീറ്റിൽ പോലും വിജയം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ അടിമുടി മാറ്റം വരുത്തി മുന്നോട്ട് പോകാനായിരുന്നു ഷീലാ ദീക്ഷിതിന്റെ തീരുമാനം.
വെല്ലുവിളികൾ
ഷീലാ ദീക്ഷിതിന് പകരം ദില്ലിയുടെ ചുമതല ഏറ്റെടുക്കുന്ന നേതാവിന് മുമ്പിൽ വലിയ വെല്ലുവിളികളാണ് ഉളളത്. ദില്ലി ഘടകത്തിൽ വിഭാഗിയത രൂക്ഷമാണ്. ദില്ലിയുടെ ചുമതലയുള്ള പിസി ചാക്കോയും ഷീലാ ദീക്ഷിതും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഷീലാ ദീക്ഷിതിനെ പിന്തുണയ്ക്കുന്ന വിഭാഗം പിസി ചാക്കോയെ ദില്ലിയുടെ ചുമതലയിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ആം ആദ്മി പാർട്ടിയുമായി സഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നപ്പോഴും പാർട്ടിയിലെ വിഭാഗിയത മറനീക്കി പുറത്ത് വന്നിരുന്നു. ആം ആദ്മി സഖ്യം വേണ്ടെന്ന നിലപാടിലായിരുന്നു ഷീലാ ദീക്ഷിത്. ദേശീയ നേതൃത്വവുമായി വളരെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു ഷീല.
പിന്തുണ
നിലവിൽ ദില്ലി പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളിൽ ആരും ഷീലാ ദീക്ഷിതിന്റെയത്ര പിന്തുണയോ സ്വാധീനമോ ഉള്ള നേതാക്കളല്ല. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി ബന്ധം അവസാനിപ്പിച്ചതോടെയാണ് കോൺഗ്രസ് വീണ്ടും ദില്ലിയിൽ സ്വാധീനം വർദ്ധിപ്പിച്ച് തുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 7ൽ 5 സീറ്റുകളിലും രണ്ടാം സ്ഥാനത്തെത്താൻ കോൺഗ്രസിന് സാധിച്ചിരുന്നു. അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ ദില്ലിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കാം. ഈ സാഹചര്യത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വരും.
പുതിയ അധ്യക്ഷൻ ആര്?
ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് അജയ് മാക്കൻ ദില്ലി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നിന്നത്. അരവിന്ദർ ലൗലിയാണ് സാധ്യത കൽപ്പിക്കുന്ന മറ്റൊരു നേതാവ്. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ അരവിന്ദർ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിലേക്ക് തിരികെ എത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.55 ഓടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഷീലാ ദീക്ഷിത് അന്തരിച്ചത്. 15 വർഷത്തോളം ദില്ലിയുടെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.