ഓപ്പറേഷൻ അമേഠിയുമായി ബിജെപി; രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ പ്രചാരണ തന്ത്രം മാറ്റുന്നു
ലക്നൊ: രാഹുൽ ഗാന്ധി വയനാട്ടിൽ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതോടെ അമേഠിയിൽ ബിജെപി പിടിമുറുക്കുകയാണ്. അമേഠിയിൽ പരാജയം മണത്തതോടെയാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വണ്ടി കയറിയതെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സ്മൃതി ഇറാനി ആവർത്തിക്കുന്നത്.
പ്രചാരണ യോഗങ്ങളിൽ രാഹുൽ ഗാന്ധിയെ മിസ്സിംഗ് എംപി എന്നാണ് സ്മൃതി ഇറാനി വിശേഷിപ്പിക്കുന്നത്. 2014ൽ അമേഠിയിൽ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ട സ്മൃതി ഇറാനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അമേഠിയിൽ സ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വയനാട്ടിലെ സ്ഥാനാർത്ഥിത്വം അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം.
Read More: അമേഠിയിൽ രാഹുൽ ഗാന്ധിക്ക് കാലിടറുമോ? അമേഠിയുടെ ചിത്രം ഇങ്ങനെ
അമേഠിയുടെ വികസനം
അമേഠിയിൽ വികസനം എത്തിക്കുന്നതിൽ കോൺഗ്രസും രാഹുൽ ഗാന്ധിയും പരാജയപ്പെട്ടെന്നായിരുന്നു എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി ഉയർത്തുന്ന ആക്ഷേപം. മണ്ഡലത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി പ്രചാരണം നടത്തിയിട്ടും ഓരേയൊരു തവണയാണ് അമേഠി കോൺഗ്രസിനെ കൈവിട്ടത്. ഇതോടെ ഇത്തവണ പ്രചാരണ തന്ത്രം മാറ്റിപ്പിടിച്ചിരിക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വമാണ് അമേഠിയിൽ സ്മൃതി ഇറാനി ഉന്നയിക്കുന്ന പ്രധാന വിഷയം.
മിസിംഗ് എംപി
അമേഠിയെ ആദ്യ പ്രചാരണ റാലിയിൽ മുതല് മിസിംഗ് എംപിയെന്ന ആരോപണമാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ എംപിയായ രാഹുൽ ഗാന്ധിയേക്കാൾ അമേഠിയിൽ സന്ദർശനം നടത്തിയത് പരാജയപ്പെട്ട സ്ഥാനാർത്ഥിയായ സ്മൃതി ഇറാനിയാണ്. ഈ കണക്കുകൾ നിരത്തിയാണ് ബിജെപിയുടെ പ്രചാരണം.
രാഹുലിന് തിരിച്ചടി
അമേഠിയിൽ കോൺഗ്രസ് നടത്തിയ ആഭ്യന്തര സർവേ ഫലം രാഹുൽ ഗാന്ധിക്കെതിരായിരുന്നു. അമേഠിയിൽ പരാജയം ഉറപ്പിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞത്.
സാധ്യതകൾ ഇങ്ങനെ
2014ലെ മോദി പ്രഭാവത്തിന് ഇക്കുറി മങ്ങലേറ്റിട്ടുണ്ട്. എസ്പിയും ബിഎസ്പിയും ഇത്തവണ അമേഠിയിൽ സ്ഥാനാർത്ഥികളെ നിർത്താത്തത് കോൺഗ്രസിന് അനുകൂല ഘടകമായേക്കും. സഖ്യത്തിന് പുറത്താണെങ്കിലും അമേഠിയിൽ എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണ കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
അമേഠി നേടാൻ സ്മൃതി ഇറാനി
അഞ്ച് വർഷത്തിനിടയിൽ അമേഠിയിൽ ബിജെപിയുടെ സ്വാധീനം വർദ്ധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിലെ നാല് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു മുന്നേറ്റം. സ്മൃതി ഇറാനിയുടെ മണ്ഡലത്തിലെ സന്ദർശനങ്ങളും പ്രവർത്തനങ്ങളും ബിജെപിയുടെ ആത്മ വിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
വോട്ട് വിഹിതം ഇങ്ങനെ
ഒബിസി- ദളിത് വിഭാഗക്കാരാണ് അമേഠിയിലെ വോട്ടർമാരിൽ ഭൂരിഭാഗവും. 36 ശതമാനം ഒബിസി വിഭാഗത്തിൽപ്പെട്ടവരും 26 ശതമാനം പേർ ദളിത് വിഭാഗക്കാരുമാണ്. 15 ശതമാനം മുസ്ലീം വോട്ടുകളും 19 ശതമാനം സവർണ വോട്ടുകളുമാണ് മണ്ഡലത്തിലുള്ളത്. എസ്പി, ബിഎസ്പി ചായ്വുള്ള ഒബിസി-ദളിത് വോട്ടുകൾ ഇത്തവണ നേടാൻ കോൺഗ്രസിനായേക്കും. എന്നാൽ 2014ൽ അമേഠിയിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറയാൻ കാരണം വലിയ വിഭാഗം ഒബിസി-ദളിത് വോട്ടുകൾ അടുപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞതാണ്.
സവർണ വോട്ടുകൾ
19 ശതമാനം വരുന്ന സവർണ വോട്ടുകൾ ബിജെപിക്കും 15 ശതമാനം വരുന്ന മുസ്ലീം വേട്ടുകൾ കോൺഗ്രസിനുമായിരിക്കും. 2014ൽ ഒരു ലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ ഗാന്ധി വിജയിച്ചത്. 37 ശതമാനമായിരുന്നു രാഹുൽ ഗാന്ധിയുടെ വോട്ട് ശതമാനം സ്മൃതി ഇറാനിയുടേത് 35 ശതമാനവും. സവർണ- മുസ്ലീം വോട്ടുകളിൽ ഇത്തവണയും മാറ്റം വരാൻ സാധ്യതയില്ല. ദളിത്- ഒബിസി വിഭാഗക്കാരുടെ വോട്ടുകളായിരിക്കും ഇത്തവണ അമേഠിയുടെ വിധി നിശ്ചയിക്കുക.
മായാവതിയുടെ അകൽച്ച
എസ്പിയും ബിഎസ്പിയും അമേഠിയിൽ മത്സരിക്കുന്നില്ലെങ്കിലും ദളിത് , പിന്നാക്ക വോട്ടുകൾ ബിജെപിയിലേക്ക് പോകില്ലെന്ന് ഉറപ്പിക്കാൻ ഇരുവരും കാര്യമായ പ്രവർത്തനങ്ങൾ നടത്തുന്നില്ല. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ദളിത് നേതാവ് മായാവതി നടത്തുന്ന കടന്നാക്രമണങ്ങൾ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ