കുട്ടികള്‍ മൂന്നായാല്‍ 30,000, നാലാമന് 40,000; പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു
മൂന്നാമത്തെ കുഞ്ഞിന് 30,000 രൂപയും നാലാമത്തെ കുഞ്ഞിന് 40,000 രൂപയും നൽകുമെന്ന് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ കുറഞ്ഞുവരുന്ന ജനനനിരക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രഖ്യാപനം. ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഒരു മാസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ ഉടൻ 30,000 നൽകും. നാലാമത്തെ കുഞ്ഞിന് 40,000യും നൽകും. ഇത് നല്ല തീരുമാനമല്ലേ?" എന്നായിരുന്നു പൊതുയോഗത്തിൽ നായിഡുവിന്റെ പ്രതികരണം. ജനസംഖ്യ നിയന്ത്രണ നയങ്ങളെ മുൻപ് പിന്തുണച്ചിരുന്ന നായിഡു, ഇപ്പോൾ ജനനനിരക്ക് കൂട്ടേണ്ട സാഹചര്യമാണുള്ളതെന്ന് വ്യക്തമാക്കുകയാണ്. ജനസംഖ്യ കുറയുന്നത് ഭാവിയിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക-സാമൂഹിക രംഗങ്ങളെ ബാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ഇതിന് മുൻപ് രണ്ടാമത്തെ കുഞ്ഞിന് 25,000 നൽകുന്ന പദ്ധതി സർക്കാർ പരിഗണിക്കുന്നതായി നായിഡു നിയമസഭയിൽ പറഞ്ഞിരുന്നു. പിന്നീട് മൂന്നാമത്തെയും നാലാമത്തെയും കുട്ടികൾക്കും ആനുകൂല്യം നൽകാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി സത്യകുമാർ യാദവു അറിയിച്ചു.
വരുമാനം ഉയരുന്നതിനനുസരിച്ച് പല കുടുംബങ്ങളും ഒരു കുട്ടിയിൽ ഒതുങ്ങുകയാണെന്നും, ആദ്യ കുഞ്ഞ് ആൺകുട്ടിയല്ലെങ്കിൽ മാത്രമാണ് പലരും രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തെ ജനസംഖ്യാ വളർച്ച കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു സമൂഹത്തിന്റെ ജനസംഖ്യ സ്ഥിരതയിൽ തുടരാൻ ഓരോ സ്ത്രീക്കും ശരാശരി 2.1 കുട്ടികൾ എന്ന പ്രത്യുത്പാദന നിരക്ക് ആവശ്യമാണെന്ന് നായിഡു പറഞ്ഞു. ജനസംഖ്യ കുറഞ്ഞതും സമൂഹം വേഗത്തിൽ വാർദ്ധക്യത്തിലേക്ക് പോകുന്നതും പല രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനസംഖ്യാ വർദ്ധനയെക്കുറിച്ച് നായിഡു മുമ്പും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ജനനനിരക്ക് കുറയുന്നത് പാർലമെന്റിലെ പ്രാതിനിധ്യത്തെയും ബാധിക്കുമെന്നാണ് കഴിഞ്ഞ വർഷം അദ്ദേഹം പറഞ്ഞത്. വലിയ ജനസംഖ്യയുള്ള രാജ്യങ്ങളെയാണ് ലോകം ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2024 ഒക്ടോബറിലും സംസ്ഥാനത്തെ വാർദ്ധക്യ ജനസംഖ്യയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്ന മുഖ്യമന്ത്രി, കൂടുതൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന നിയമനിർമ്മാണം സർക്കാർ ആലോചിക്കുന്നതായും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications