അഴിമതി ഇല്ലാതാകാൻ 500ന്റെയും 2000ത്തിന്റെയും നോട്ട് നിരോധിക്കണം; ഇനി ഓൺലൈൻ ഇടപാടുകൾ!!
ഹൈദരാബാദ്: അഴിമതി ഇല്ലാതാക്കണമെങ്കിൽ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ നിരോധിക്കണമെന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രാജ്യത്ത് ഓണ്‍ലൈന്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യതയാണ്. പ്രത്യേകിച്ചും ആന്ധ്രയില്‍ ക്യാഷ്‌ലെസ് ഇടപാടുകള്‍ ഇനിയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഇപ്പോഴും അഴിമതിയുണ്ട്. അത് വേരോടെ പിഴുത് കളയണമെങ്കില്‍ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ കൂടി റദ്ദാക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വലിയ മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ നേതാവാണ് താന്‍. 2000,500 രൂപാ നോട്ടുകള്‍ റദ്ദാക്കിയാല്‍ വോട്ടിന് പണം നല്‍കുന്ന രാജ്യത്തെ രീതി ഇതോടെ അവസാനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തെലുങ്ക് ദേശം പാര്‍ട്ടി 175 മണ്ഡലങ്ങളില്‍ 25 കോടി രൂപ ഇറക്കുന്നുണ്ടെന്ന ജനസേനാ പാര്‍ട്ടി നേതാവ് പവന്‍ കല്യാണ്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ വന്നത്. ആന്ധ്രയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ രാപകലില്ലാതെ കഷ്ടപ്പെടുകയാണ് സര്‍ക്കാര്‍. എന്നാല്‍ തിരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചിലര്‍ വന്ന് പണമൊഴുക്കുന്നു. എന്തിനാണ് നമ്മള്‍ അവരെ ഭയക്കുന്നത്. രാഷ്ട്രീയക്കാരുടെ സേവനത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്യേണ്ടതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
വലിയ തുകയുടെ നോട്ടുകൾ നിരോധിച്ചാൽ വോട്ടിന് പണം നൽകുന്ന സമ്പ്രദായം അവസാനിക്കും. 100 രൂപയുടെ എത്ര നോട്ടുകള്‍ നേതാക്കള്‍ക്ക് കൈവശം കൊണ്ടുനടക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇത്തരത്തിൽ പരാമർശം നടത്തിയിരിക്കുന്നത്. അതേസമയം നോട്ട് അസാധുവാക്കലിന് ശേഷം പണരഹിത സാമ്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗ് രൂപികരിച്ച 13 അംഗ കമ്മിറ്റിയുടെ ചെയര്‍മാനും കൂടിയായിരുന്നു ചന്ദ്രബാബു നായിഡു.