കേന്ദ്രത്തിനെതിരെ ഏകദിന സത്യാഗ്രഹം; ചന്ദ്രബാബു നായിഡു പൊടിച്ചത് ലക്ഷങ്ങൾ, രൂക്ഷ വിമർശനം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ സത്യാഗ്രഹം നടത്തുകയാണ് ചന്ദ്രബാബു നായിഡു. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ രൂക്ഷ വിമർശനങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.
ഏകദിന ഉപവാസത്തിനായി ലക്ഷങ്ങളാണ് ആന്ധ്രാമുഖ്യമന്ത്രി ചെലവഴിച്ചതെന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അനുയായികളുടെ താമസ സൗകര്യവും ഭക്ഷണവും എല്ലാം ചേർത്ത് 60 ലക്ഷമാണ് നായിഡു ഖജനാവിൽ നിന്നും ചെലവഴിച്ചിരിക്കുന്നത്. ചന്ദ്രബാബു നായിഡു ദില്ലിയിൽ കേന്ദ്രസർക്കാരിനെ വെല്ലുവിളിക്കുമ്പോൾ സംസ്ഥാനത്ത് സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയാണ് പ്രതിപക്ഷം.
ചന്ദ്രബാബു നായിഡു വഞ്ചകന്‍... എന്‍ടിആറിനെ പിന്നില്‍ നിന്ന് കുത്തിയെന്ന് മോദി!!
താമസത്തിന് 60 ലക്ഷം
ആന്ധ്രാ മുഖ്യമന്ത്രിയുടെ ഏകദിന സത്യാഗ്രഹ സമരത്തിനായി 60 ലക്ഷത്തോളം രൂപ ചിലവായന്നാണ് ഒരു ദേശീയ മാധ്യമം പുറത്ത് വിടുന്ന കണക്ക്. തെലുങ്ക് ദേശം പാർട്ടിയുടെ 2500ൽപരം അണികളുടെ താമസ സൗകര്യത്തിനായാണ് വൻ തുക സർക്കാർ ഖജനാവിൽ നിന്നും നായിഡു ചെലവഴിച്ചിരിക്കുന്നത്.
കണക്കുകൾ ഇങ്ങനെ
നായിഡു മന്ത്രിസഭയിലെ 26 മന്ത്രിമാർ, 127 എംഎൽഎമാർ, 41 എംഎൽസികൾ, 15 ചെയർപേഴ്സൺമാർ, 150 ഓളം ടിഡിപി ഭാരവാഹികളും 2000ൽപരം അണികളുമാണ് ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം ഉയർത്തി നായിഡുവിനൊപ്പം ദില്ലിയിൽ എത്തിയത്. ദില്ലിയിലെ മുന്തിയ ഹോട്ടലുകളിലാണ് നേതാക്കന്മാർക്കും അണികൾക്കും താമസസൗകര്യം ഒരുക്കിയിരുന്നത്.
ട്രെയിൻ യാത്രയ്ക്ക് പൊടിച്ചത് കോടികൾ
പ്രതിഷേധത്തിനായി ആന്ധ്രയിൽ നിന്നും ദില്ലി വരെ പോകാൻ 1.2 കോടി രൂപ മുടക്കിയാണ് ചന്ദ്രബാബു ട്രെയിനുകൾ വാടകയ്ക്കെടുത്തതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. 20 കംപാർട്ട്മെന്റുകൾ വീതമുള്ള രണ്ട് ട്രെയിനുകളാണ് വാടകയ്ക്ക് എടുത്തത്. പൊതുഭരണ വകുപ്പാണ് ഇതിനുള്ള തുക അനുവദിച്ചത്.
സർക്കാരിന് വിമർശനം
സർക്കാർ ഫണ്ട് അനാവശ്യമായി ധൂർത്തടിക്കുകയാണെന്നാരോപിച്ച് രൂക്ഷ വിമർശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. മുഖ്യപ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസും ബിജെപിയും ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷമായ പ്രതികരണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെത്തിയ പ്രധാനമന്ത്രിയും ചന്ദ്രബാബുവിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഫോട്ടോ ഷൂട്ടിനായി ദില്ലിക്ക് പോയി സർക്കാരിന്റെ പണം നായിഡു ധൂർത്തടിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
പിന്തുണയുമായി രാഹുൽ ഗാന്ധി
അതേസമയം ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ നടത്തുന്ന ഏകദിന സത്യാഗ്രഹത്തിന് പിന്തുണയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയിരുന്നു. പ്രധാനമന്ത്രിക്ക് ആത്മാർത്ഥയില്ലെന്നും പോകുന്നിടത്തെല്ലാം അദ്ദേഹം നുണ പറയുകയാണെന്നും രാഹുൽ വിമർശിച്ചു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ ഒന്നിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ചന്ദ്രബാബു നായിഡുവായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് വിഷയം
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നേടിയെടുക്കാനാകാത്തത് തിരഞ്ഞെടുപ്പിൽ നായിഡുവിന് തിരിച്ചടിയായേക്കും. നായിഡുവിന് സാധിക്കാത്തത് ഞങ്ങൾക്ക് സാധിക്കുമെന്നാണ് മുഖ്യപ്രതിപക്ഷമായ വൈഎസ്ആർ കോൺഗ്രസ് ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന ടിഡിപി ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാമെന്ന വാഗ്ദാനം ബിജെപി സർക്കാർ പാലിക്കാത്തതിനെ തുടർന്നാണ് സഖ്യം ഉപക്ഷിച്ചത്.