ഉദ്ധവിന്‍റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കുമോ? അനങ്ങാതെ ഗവര്‍ണ്ണര്‍, നിലപാട് വ്യക്തമാക്കി ബിജെപിയും
മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസിനെ തുടര്‍ന്നുള്ള ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. 5652 രോഗികളാണ് സംസ്ഥാനത്ത് ആകെയുള്ള വൈറസ് ബാധിതര്‍. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 434 പേര്‍ക്കാണ്. 269 പേര്‍ക്ക് കൊറോണ മൂലം മഹാരാഷ്ട്രയില്‍ ജീവന്‍ നഷ്ടമായിരിക്കുന്നത്. വൈറസിന്‍റെ വ്യാപനം തടയുന്നതിനായി വലിയ പരിശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് മറ്റൊരു വെല്ലുവിളിയും സര്‍ക്കാറിനേയും മുഖ്യമന്ത്രിയേയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. ഉദ്ധവ് താക്കറെ എംഎല്‍സിയായി നിയമിക്കണമെന്ന സര്‍ക്കാര്‍ പക്ഷത്തെ എംഎല്‍എമാരുടെ അപേക്ഷയില്‍ ഇതുവരെ ഗവര്‍ണര്‍ കേഷിയാരി തീരുമാനം എടുത്തിട്ടില്ല. ഇതോടെ താക്കറയുടെ മുഖ്യമന്ത്രി പദവിക്ക് തന്നെയാണ് വെല്ലുവിളി ഉയര്‍ന്നിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
അധികാരമേറ്റത്
ബിജെപി സംഖ്യം വിട്ട് പുറത്തെത്തിയ ശിവസേന എന്‍സിപി, കോണ്‍ഗ്രസ് എന്നീ കക്ഷികളുമായി ചേര്‍ന്നായിരുന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. മൂന്ന് കക്ഷികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഉദ്ധവ് താക്കറെ സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റു. നിയമസഭ, നിയമനിര്‍മ്മാണ കൗണ്‍സില്‍ എന്നിവയില്‍ അംഗമാവാതിരിക്കെയായിരുന്നു ഉദ്ധവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
നിയമം
ഇത്തരത്തില്‍ മുഖ്യമന്ത്രി, മന്ത്രി പദങ്ങള്‍ ഏറ്റെടുത്താല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി നിയമസംഭാഗമാകണമെന്നാണ് നിയമം. ഇതനുസരിച്ച് എംഎല്‍സി തിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറയെ മത്സരിപ്പിക്കാന്‍ ശിവസേന നേരത്തെ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ എംഎല്‍എസി തിരഞ്ഞെടുപ്പ് മാറ്റി വെച്ചത് ഉദ്ധവ് താക്കറയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.
മെയ് 28 നകം
നവംബര്‍ 28 ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉദ്ധവ് താക്കറെ നിയമപ്രകരാരം മെയ് 28 നകം നിയസഭയിലോ കൗണ്‍സിലിലോ അംഗമാവേണ്ടതാണ്. ഈ സാഹചര്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തെ എംഎല്‍സിയായി നിയമിക്കണമെന്ന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്തത്.
നാമനിർദ്ദേശം ചെയ്യണം
തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാല്‍ ഗവർണറുടെ ക്വാട്ടയിൽ നിന്ന് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യണമെന്നായിരുന്നു ഏപ്രിൽ 9 ന് സംസ്ഥാന മന്ത്രിസഭ ശുപാർശ ചെയ്തു. നിലവില്‍ രണ്ട് എംഎല്‍സി പോസ്റ്റുകളാണ് മഹാരാഷ്ട്രയില്‍ ഒഴിവുള്ളത്. ഒരു ഒഴിവിലേക്ക് ഉദ്ധവ് താക്കറെയ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടിരുന്നത്.
ആർട്ടിക്കിൾ 171
തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കില്‍ ഒരു അംഗത്തെ വിജയിപ്പിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷം സര്‍ക്കാര്‍ പക്ഷത്തുള്ളതും ചൂണ്ടിക്കാട്ടപ്പെട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 171 പ്രകാരം, സാഹിത്യം, ശാസ്ത്രം, കല, സഹകരണ പ്രസ്ഥാനം, സാമൂഹ്യ സേവനം എന്നീ മേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവരെ ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും.
ഇതുവരെ തീരുമാനം ഇല്ല
എന്നാല്‍ എംഎല്‍എമാരുടെ അപക്ഷേയില്‍ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ ഇതുവരെ തയ്യാറായിട്ടില്ല. നിയമനത്തിന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍ അത് വലിയ പ്രതിസന്ധിക്ക് കാരണമാവും. നാമനിര്‍ദ്ദേശം നടന്നില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ധവ് താക്കറെ ഒഴിയേണ്ടി വന്നേക്കാവുന്ന സഹചര്യവും മുന്നില്‍ കാണുന്നുണ്ട്.
ബിജെപി നിലപാട്
താക്കറയെ ഗവർണറുടെ നോമിനിയായി നിയമിക്കണമെന്ന സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയെ എതിർത്തുണ്ട് ബിജെപി പ്രവർത്തകന്‍ സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം, ബിജെപി സംസ്ഥാന നേതൃത്വം താക്കറയുടെ നാമനിര്‍ദ്ദേശത്തെ ഇതുവരെ എതിര്‍ത്ത് രംഗത്ത് വന്നില്ല.
മത്സരിക്കേണ്ടതായിരുന്നു
നിയമനിര്‍മ്മാണ കൗണ്‍സില്‍ അഗംമാവുന്നതിന് ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ധവ് താക്കറെ തയ്യാറാവേണ്ടതായിരുന്നെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രകാന്ത് പാട്ടീൽ അഭിപ്രായപ്പെട്ടത്. ഇത്തരം (കൊറോണ വൈറസ്) പ്രതിസന്ധികൾക്കിടയിലും സംസ്ഥാന ഗവർണറെ സമ്മർദ്ദത്തിലാക്കുന്നത് നല്ലതല്ലെന്നും പാട്ടീൽ പറഞ്ഞു.
ഞങ്ങൾ എതിർക്കുന്നില്ല
ഗവർണറുടെ ക്വാട്ടയിലൂടെ താക്കറയെ മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നതിനെ ഞങ്ങൾ എതിർക്കുന്നില്ല. സഭയില്‍ അംഗമാവാനുള്ള ആറുമാസക്കാലം അവസാനിക്കുന്ന മെയ് 27 വരെ താക്കറയ്ക്ക് മതിയായ സമയുണ്ട്. അതുവരെ അദ്ദേഹത്തിന് കാത്തിരിക്കാമെന്നും പാട്ടീല്‍ പറഞ്ഞു.
രാഷ്ട്രീയവല്‍ക്കരിക്കുന്നു
സംഭവം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ച് ശിവസേന, എൻസിപി, കോൺഗ്രസ് എന്നിവരുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാറിനെതിരേയും പാട്ടീല്‍ വിമര്‍ശനം ഉന്നയിച്ചു. താക്കറയെ ശുപാര്‍ശ ചെയ്യുന്നതില്‍ നിന്നും ആരാണ് കോശ്യാരിയെ തടയുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന് ശിവസേന നേതാവ് സജ്ജയ് റാവത്ത് തിങ്കളാഴ്ച പറഞ്ഞിരുന്നു.
ബന്ധം രഹസ്യമല്ല
ഗവര്‍ണര്‍ കോശ്യാരിക്ക് ബിജെപിയുമായുള്ള ബന്ധം രഹസ്യമല്ല, എന്നാൽ അത്തരമൊരു രാഷ്ട്രീയത്തിൽ ഏർപ്പെടേണ്ട സമയമല്ല ഇതെന്നും റാവത്ത് പറഞ്ഞു. തീരുമാനം വൈകുന്നതിന് പിന്നില്‍ ചില കളികള്‍ നടക്കുന്നുണ്ടോയെന്ന് സംശയമുള്ളതായി മറ്റ് ശിവസേന നേതാക്കളും ആരോപിച്ചിരുന്നു. ഗവര്‍ണര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നതാണ് ഒരു പോംവഴി.
മറ്റൊരു വഴി
കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് വേഗം നടത്തണമെന്ന് അവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാം. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമസഭ ചേരാനും തിരഞ്ഞെടുപ്പ് നടത്താനും കമ്മീഷന്‍ തയ്യാറാകുമോ എന്നത് സംശയമാണ്. കമ്മീഷനും അനുകൂലമായ തീരുമാനം എടുത്തില്ലെങ്കില്‍ താക്കറയുടെ രാജിയിലാവും അത് ചെന്നെത്തുക.
'നടുക്കടലില്‍' കുടുങ്ങി ആയിരക്കണക്കിന് മലയാളികള്‍ ; പുറത്തുകടക്കാന്‍ അമേരിക്ക കനിയണം
കോൺഗ്രസിന്‍റെ ആ വാദമുണ്ടല്ലോ അതിനെ നമിക്കുന്നു; ശരിയെന്ന് ഉത്തമ ബോദ്ധ്യമുണ്ട്: എംബി രാജേഷ്