ജോലി തേടി അലഞ്ഞു; ഒടുവിൽ എത്തിയത് പാർലമെന്റിൽ, ലോക്സഭാ ചരിത്രത്തിലെ' ബേബി' എംപി ഇതാണ്, ചന്ദ്രാണി
ഭുവനേശ്വർ: വൻ ഭൂരിപക്ഷത്തിനൊപ്പം ഒരുകൂട്ടം റെക്കോർഡുകളുടെ അകമ്പടിയോടെയാണ് ഒഡീഷയിൽ നിന്നുള്ള എംപി ചന്ദ്രാണി മുർമു ലോക്സഭയിൽ എത്തുന്നത്. ഇന്ത്യയുടെ ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയാണ് ചന്ദ്രാണി. 25 വയസ് പിന്നിട്ട ചന്ദ്രാണിക്ക് ജൂലൈ 16ന് 26 വയസ് തികയും. സംവരണ മണ്ഡലമായ കിയോഞ്ചറിൽ നിന്നുമാണ് ചന്ദ്രാണി മുർമു എന്ന ആദിവാസി യുവതി പാർലമെന്റിന്റെ പടികൾ ചവിട്ടുന്നത്.
ബിജെപിയുടെ സിറ്റിംഗ് എംപി അനന്തനായികിനെ അറുപതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചന്ദ്രാണി പരാജയപ്പെടുത്തിയത്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് ചന്ദ്രാണി. പഠന ശേഷം ജോലി അന്വേഷണവുമായി ഇറങ്ങിയ ചന്ദ്രാണി അപ്രതീക്ഷിതമായാണ് കിയോഞ്ചറിൽ ബിജെഡിയുടെ സ്ഥാനാർത്ഥിയാവുന്നത്.
മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്തോട്ടെ..... ലിനി മരിച്ച് മൂന്നാം നാൾ പാർവ്വതിയുടെ ചോദ്യം, കുറിപ്പ്
രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നോ എംപിയാകുമെന്നോ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്ന് ചന്ദ്രാണി പറയുന്നു. ഒരു സർക്കാർ ജോലി ആയിരുന്നു ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ 33 ശതമാനം സ്ത്രീകൾക്ക് സംവരണം നൽകാൻ നവീൻ പട്നായിക് തീരുമാനിച്ചതോടെയാണ് ചന്ദ്രാണിയുടെ തലവര മാറുന്നത്. ഈ തിരഞ്ഞെടുപ്പിൽ ബിജെഡി നേടിയ 12 സീറ്റുകളിൽ 5 ഇടത്തും വനിതകളായിരുന്നു സ്ഥാനാർത്ഥികൾ.
ചന്ദ്രാണിയുടെ പിതാവ് സജ്ഞീവ് മുർമു സർക്കാർ ഉദ്യോഗസ്ഥനാണ്. അമ്മ ഉർവശി സോറെൻ വീട്ടമ്മയാണ്. രണ്ട് തവണ എംപിയായിരുന്നു ചന്ദ്രാണിയുടെ മുത്തച്ഛൻ ഹരിഹർ സോറൻ. പ്രചാരണ ഘട്ടത്തിൽ നേരിടേണ്ടി വന്ന നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ചന്ദ്രാണിയുടെ വിജയം. ചന്ദ്രാണിയുടേതെന്ന പേരിൽ മോർഫ് ചെയ്ത വീഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചിരുന്നു. സത്യം ജയിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് യുവ എംപിയുടെ പ്രതികരണം.
ഹരിയാനയിലെ ഓം പ്രകാശ് ചൗട്ടാലയുടെ കൊച്ചുമകൻ ദുഷ്യന്ത് ചൗട്ടാലയുടെ പേരിലായിരുന്നു ഇതുവരെ ഏറ്റവും പ്രായം കുറഞ്ഞ എംപിയെന്ന റെക്കോർഡ്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 26 വയസ് ഒരു മാസം ആയിരുന്നു ദുഷ്യന്തിന്റെ പ്രായം.