ജമാ മസ്ജിദിൽ ചന്ദ്രശേഖർ ആസാദ് വീണ്ടും, ഭരണഘടനയെ ബഹുമാനിക്കണമെന്ന് മോദിയോട് ആസാദ്!
Recommended Video
ദില്ലി: ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായ ശേഷം വീണ്ടും ദില്ലി ജമാ മസ്ജിദില്‍. ദില്ലി കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വ്യാഴാഴ്ച രാത്രിയാണ് ചന്ദ്രശേഖര്‍ ആസാദ് തീഹാര്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ എത്തിയത്. അണികള്‍ അടക്കമുളള വന്‍ ജനക്കൂട്ടത്തിന് മുന്നില്‍ ചന്ദ്രശേഖര്‍ ആസാദ് ഭരണഘടനയുടെ ആമുഖം വായിച്ചു.
രാജ്യത്തെ ഒരുമിച്ച് നിര്‍ത്തുക എന്നതിലും പ്രധാനമായി മറ്റൊന്നില്ലെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. പൗരത്വ നിയമത്തെ കരിനിയമം എന്ന് വിശേഷിപ്പിച്ച ആസാദ്, സമാധാനപരമായ പ്രക്ഷോഭമാണ് നമ്മുടെ ശക്തിയെന്നും പറഞ്ഞു. എല്ലാ മതത്തില്‍പ്പെട്ടവരും ഈ പ്രക്ഷോഭത്തില്‍ അണി ചേരണമെന്നും അങ്ങനെ മുസ്ലീംകളുടെ മാത്രം സമരമാണ് എന്ന സര്‍ക്കാര്‍ വാദത്തെ പൊളിച്ച് കൊടുക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
ദില്ലിയില്‍ ഒരു മാസം പ്രവേശിക്കരുതെന്നും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കരുത് എന്നുമുളള ഉപാധികളോടെയാണ് ദില്ലി കോടതി ആസാദിന് ജാമ്യം അനുവദിച്ചത്. ഉത്തര്‍ പ്രദേശിലേക്ക് മടങ്ങിപ്പോകും മുന്‍പ് ജമാ മസ്ജിദ് സന്ദര്‍ശിക്കാന്‍ കോടതി ആസാദിന് അനുമതി നല്‍കിയിരുന്നു. ജമാ മസ്ജിദില്‍ വെച്ചാണ് ഡിസംബര്‍ 21ന് പൗരത്വ നിയമത്തിന് എതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സമരം ചെയ്യുന്ന ആളുകളെ വേഷം നോക്കി തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ താന്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ നാണക്കേടാണ് എന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. മതത്തിനും ജാതിക്കും മുകളിലാണ് മനുഷ്യത്വമെന്ന് ജമാ മസ്ജിദ് സന്ദര്‍ശനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആസാദ് വ്യക്തമാക്കി. മതത്തിന്റെ പേരിലുളള വിവേചനം നടത്തുന്നവര്‍ രാജ്യത്തെ ഭരണഘടനയെ നിന്ദിക്കുകയാണ് എന്നും പ്രധാനമന്ത്രിയോട് ഭരണഘടനയെ ബഹുമാനിക്കണം എന്ന് ആവശ്യപ്പെടുകയാണ് എന്നും ആസാദ് പറഞ്ഞു.