'അമിത് ഷാ ഒന്നോർത്തോളൂ... അംബേദ്കറുടെ മകനാണ്, തല വെട്ടിയാലും വാക്ക് പാലിക്കും'! ആസാദ് പറഞ്ഞത്
Recommended Video
ദില്ലി: ഉത്തര്‍ പ്രദേശില്‍ നിന്ന് ദില്ലിയില്‍ എത്തി പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരം ഏറ്റെടുത്ത് ഒറ്റ രാത്രി കൊണ്ടാണ് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഹീറോ ആയി മാറിയത്. ദില്ലി ജുമാ മസ്ജിദില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജുമാ മസ്ജിദില്‍ ചന്ദ്രശേഖര്‍ ആസാദ് വിദ്വേഷ പ്രസംഗം നടത്തി എന്നാണ് പോലീസ് എഫ്‌ഐആര്‍. ദില്ലി കോടതി ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ തളളി. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഒരു രാത്രി മുഴുവന്‍ പളളിയില്‍ കഴിഞ്ഞ ശേഷം പുലര്‍ച്ചെ പോലീസില്‍ കീഴടങ്ങുന്നതിന് മുന്‍പ് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞ വാക്കുകളുടെ വീഡിയോ വൈറലാവുകയാണ്.
എല്ലാവരുടേയും പോരാട്ടം
ചന്ദ്രശേഖര്‍ ആസാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: '' ജയ് ഭീം. ഇത് വലിയ പോരാട്ടമാണ്. ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ പൗരത്വ ഭേദഗതിയും ഈ രാജ്യത്തെ തകര്‍ക്കും. തങ്ങള്‍ ഈ രാജ്യത്തിനൊപ്പമാണ്. ഇത് മുസ്ലീം സഹോദരന്മാരുടെ മാത്രം പോരാട്ടമല്ല. എല്ലാവരുടേയും പോരാട്ടമാണ്. ഈ പോരാട്ടത്തിന്റെ ശക്തി ക്ഷയിക്കാന്‍ തങ്ങള്‍ ഒരിക്കലും അനുവദിക്കില്ല.
ഒരിക്കലും തളര്‍ന്ന് പോകരുത്
താന്‍ കീഴടങ്ങുകയാണ്. അതിന് മുന്‍പ് സര്‍ക്കാരിനോട് പറയാനുളളത് ഈ നിയമം സര്‍ക്കാര്‍ പിന്‍വലിച്ചേ മതിയാകൂ എന്നാണ്. എനിക്ക് എന്റെ ഒപ്പമുളളവരോട് പറയാനുളളത് ഈ പോരാട്ടം ഒരിക്കലും തളര്‍ന്ന് പോകരുത്. ഈ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തി.
തെരുവിലേക്ക് ഇറങ്ങൂ
പ്രതിഷേധ സമരങ്ങള്‍ സമാധാന പൂര്‍ണമായിരിക്കണം. നമ്മുടെ മേല്‍ വെടിയുതിര്‍ക്കാനുളള അവസരങ്ങള്‍ അവര്‍ക്ക് ഉണ്ടാക്കി കൊടുക്കരുത്. സമാധാനത്തിന്റെ വഴിയിലൂടെ നമുക്ക് ശത്രുക്കളെ തോല്‍പ്പിക്കാനാവും. എല്ലാ ആളുകളോടും തെരുവിലേക്ക് ഇറങ്ങാന്‍ താന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇതേതെങ്കിലും ജാതിയുടേയോ മതത്തിന്റെയോ മാത്രം പ്രശ്‌നം അല്ല.
അമിത് ഷായോട് പറയാനുളളത്
ഇത് രാജ്യത്തിന്റെ പ്രശ്‌നമാണ്. രാജ്യത്തെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് നടന്നുവരുന്നത്. പ്രത്യേകിച്ച് ദളിതരുടേയും ആദിവാസികളുടേയും പിന്നോക്ക വിഭാഗങ്ങളുടേയും സ്വത്തുക്കളും അവകാശങ്ങളും അടക്കം പിടിച്ചെടുക്കാനുളള നീക്കമാണ് നടക്കുന്നത്. ചന്ദ്രശേഖറിനെ എങ്ങനെയും പിടികൂടുണം എന്ന് പറഞ്ഞ അമിത് ഷായോട് പറയാനുളളത് ചന്ദ്രശേഖര്‍ അങ്ങോട്ട് തന്നെ പോകുന്നു എന്നാണ്.
അംബേദ്കറുടെ മകനാണ് താന്‍
എന്നാല്‍ അമിത് ഷാ ഒരു കാര്യം ഓര്‍മ്മയില്‍ വെച്ചോളൂ. അംബേദ്കറുടെ മകനാണ് താന്‍. തല വെട്ടിയാലും മുസ്ലീം സഹോദരങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കും. അതിന് വേണ്ടി എന്തൊക്കെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നാലും. എല്ലാവര്‍ക്കും നന്ദി. താന്‍ ജയിലില്‍ പോയിക്കഴിഞ്ഞാലും ഈ പോരാട്ടം തുടരുക തന്നെ വേണം''
ഭീം ആര്‍മി പ്രതിഷേധ റാലി
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ജുമാ മസ്ജിദില്‍ നിന്നും ജന്തര്‍ മന്തറിലേക്ക് ഭീം ആര്‍മി പ്രതിഷേധ റാലി പ്രഖ്യാപിച്ചിരുന്നു. ചന്ദ്രശേഖര്‍ ആസാദിനെ സ്ഥലത്തേക്ക് എത്തിക്കാതിരിക്കാന്‍ പോലീസ് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ പളളിയിൽ ജമാ നമസ്‌കാരം കഴിയുമ്പോഴേക്ക് പോലീസിന്റെ കണ്ണ് വെട്ടിച്ച് പളളിയുടെ ഒന്നാം കവാടത്തിന് മുന്നില്‍ ആസാദ് എത്തുക തന്നെ ചെയ്തു.
രാത്രി മുഴുവൻ കാവൽ
പ്രതിഷേധക്കാർക്കിടയിൽ നിന്ന് ആസാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. എന്നാൽ ആളുകൾ വൻ പ്രതിഷേധം ഉയർത്തുന്നതിനിടയിൽ പോലീസിന്റെ കയ്യിൽ നിന്ന് ആസാദ് രക്ഷപ്പെട്ടു. ടെറസുകളില്‍ നിന്ന് ടെറസുകളിലേക്ക് ചാടി ജനക്കൂട്ടത്തിന് നടുവിലേക്ക് ചന്ദ്രശേഖര്‍ ആസാദ് എത്തി. ഒരു കൈയില്‍ ഭരണഘടന ഉയർത്തിപ്പിടിച്ച് ആസാദ് ജനങ്ങളോട് സംസാരിച്ചു. പ്രതിഷേധ സമരത്തിന് എതിരെ നിലപാടെടുത്ത ജുമാ മസ്ജിദ് ഇമാമിനെ തളളിയാണ് ആയിരങ്ങള്‍ ആസാദിന് പിന്നില്‍ അണി നിരന്നത്. പോലീസ് വിട്ടുകൊടുക്കാതെ രാത്രി മുഴുവൻ ആളുകൾ ആസാദിന് പളളിയിൽ കാവൽ നിന്നു. പുലർച്ചയോടെ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.