ഉത്തര്‍ പ്രദേശില്‍ ബിജെപിയെ വേരോടെ അറുക്കാന്‍ രാവണ്‍, 2022ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കും!
ലഖ്നൗ: 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമാവുകയാണ്. കോണ്‍ഗ്രസിന് വേരുറപ്പിക്കാനുളള നിലമൊരുക്കാന്‍ കഠിന പ്രയത്നം നടത്തുകയാണ് പ്രിയങ്ക ഗാന്ധി. ഒരു വശത്ത് മായാവതിയും അഖിലേഷ് യാദവും തങ്ങളുടെ പാര്‍ട്ടികള്‍ക്ക് നഷ്ടപ്പെട്ട പിന്തുണ തിരിച്ച് പിടിക്കാനുളള ശ്രമത്തിലാണ്.
ഉത്തര്‍ പ്രദേശില്‍ ഭരണം നിലനിര്‍ത്താനുളള കരുക്കള്‍ യോഗി ആദിത്യനാഥിലൂടെ ബിജെപിയും നീക്കുന്നു. ഇവര്‍ക്കെല്ലാം വന്‍ വെല്ലുവിളി ഉയര്‍ത്തി ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെക്കുകയാണ് രാവണ്‍ എന്ന ചന്ദ്രശേഖര്‍ ആസാദ്.
പൗരത്വ പ്രതിഷേധത്തിലേക്ക്
പൗരത്വ പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ് ദില്ലിയിലേക്ക് എത്തുന്നത്. ജമാ മസ്ജിദില്‍ ആസാദിന്റെ നേതൃത്വത്തില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നടത്തിയ പ്രതിഷേധം രാജ്യശ്രദ്ധ നേടി. പിന്നാലെ ദില്ലി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്
ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ആസാദ് പൗരത്വ പ്രക്ഷോഭങ്ങളുമായി വീണ്ടും സമര രംഗത്ത് സജീവമായിരിക്കുകയാണ്. ഭീം ആര്‍മി എന്ന സംഘടന രാഷ്ട്രീയ പാര്‍ട്ടിയാകില്ല എന്ന് നേരത്തെ ആസാദ് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പരീക്ഷണം നടത്താനാണ് ചന്ദ്രശേഖര്‍ ആസാദിന്റെ നീക്കം.
മാർച്ചിൽ പുതിയ പാർട്ടി
മാര്‍ച്ചില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്ന് ആസാദ് അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബറില്‍ തന്നെ പ്രഖ്യാപനം ഉണ്ടാകുമായിരുന്നു. എന്നാല്‍ പൗരത്വ പ്രതിഷേധങ്ങള്‍ കത്തി നില്ക്കുന്ന സമയമായിരുന്നതിനാല്‍ മാര്‍ച്ചിലേക്ക് മാറ്റുകയായിരുന്നുവെന്നും ആസാദ് വ്യക്തമാക്കി. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ആസാദ് പറഞ്ഞു.
ദളിതർക്കിടയിൽ വേരോട്ടം
ഉത്തര്‍ പ്രദേശിലെ ദളിതരും മുസ്ലീങ്ങളും അടക്കമുളള പിന്നോക്കക്കാര്‍ക്കിടയില്‍ ആസാദിനും ഭീം ആര്‍മിക്കും വലിയ വേരോട്ടമുണ്ട്. ഇവര്‍ നേരത്തെ കോണ്‍ഗ്രസിന്റെയും സമാജ്വാദി പാര്‍ട്ടിയുടേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടേയും ശക്തമായ വോട്ട് ബാങ്ക് ആയിരുന്നു. ദളിതര്‍ അടക്കമുളളവരുടെ ഉന്നമനത്തിന് വേണ്ടി രൂപീകരിക്കപ്പെട്ട ഭീം ആര്‍മി അതുകൊണ്ട് തന്നെ എസ്പിക്കും ബിഎസ്പിക്കും കോണ്‍ഗ്രസിനും തിരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളിയായേക്കും.
ആസാദിന് വൻ സ്വാധീനം
ഇപ്പോള്‍ അവര്‍ക്ക് തന്നെ അറസ്റ്റ് ചെയ്യുകയും ജയിലിലിട്ട് തല്ലുകയും ചെയ്യാം. എല്ലാ വിധ മനുഷ്യാവകാശങ്ങളും ലംഘിക്കാം. ഇതൊക്കെ മാറാനും ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കാനും വേണ്ടിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുളള തന്റെ തീരുമാനമെന്ന് ആസാദ് പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ഇതിനകം വലിയ സ്വാധീനമുണ്ടാക്കാന്‍ ആസാദിന് സാധിച്ചിട്ടുണ്ട്.
ആരുടേയും ഹീറോ അല്ല
താന്‍ ആരുടേയും ഹീറോ അല്ല. തന്റെ കര്‍മം ചെയ്യുക മാത്രമാണ്. സഹായം ആവശ്യമുളള ആരെയും ഭീം ആര്‍മി സഹായിക്കും. അതാണ് കന്‍ഷി റാം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത്. ദളിതരും ആദിവാസികളും സ്ത്രീകളും അടക്കമുളളവര്‍ക്ക് ഇതുവരെ അവരുടെ അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും ലഭിച്ചിട്ടില്ല, ചന്ദ്രശേഖര്‍ ആസാദ് പറയുന്നു.
2015ൽ തുടക്കം
2015ലാണ് വിനയ് രത്ന സിംഗിനൊപ്പം ചന്ദ്രശേഖര്‍ ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ദളിതരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. പിന്നീടാണ് അതിനുമപ്പുറത്തേക്ക് ദളിതരുടേയും ന്യൂനപക്ഷങ്ങളുടേയും വിഷയങ്ങള്‍ ഭീം ആര്‍മി ഏറ്റെടുത്ത് തുടങ്ങിയത്. 2017 ഷാബിര്‍പൂരില്‍ അംബേദ്കര്‍ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ആസാദിനെ പോലീസ് ജയിലില്‍ അടച്ചു.
ദളിത് ഐക്കൺ
15 മാസമാണ് ആസാദ് ജയില്‍ ശിക്ഷ അനുഭവിച്ചത്. ഇതോടെയാണ് ചന്ദ്രശേഖര്‍ ആസാദും ഭീം ആര്‍മിയും ദേശീയ ശ്രദ്ധയിലേക്ക് എത്തുന്നത്. തുടര്‍ന്ന് രാജ്യത്തെ ദളിത് ഐക്കണായി ആസാദ് പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. തങ്ങളെ പോലുളളവര്‍ നേരത്തെ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങിയിരുന്നുവെങ്കില്‍ ബിജെപി ഒരിക്കലും പാര്‍ലമെന്റിന്റെ പടി പോലും കാണില്ലായിരുന്നുവെന്ന് ആസാദ് പറയുന്നു. ഭീം ആര്‍മിക്ക് സമാന്തരമായാണ് ആസാദിന്റെ പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുക.