ചന്ദ്രയാന്‍-2 വൈകില്ല... വിക്ഷേപണം ഈ മാസം തന്നെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ശ്രീഹരിക്കോട്ട: സാങ്കേതിക തകരാര്‍ മൂലം വിക്ഷേപണം റദ്ദാക്കിയ ചാന്ദ്രയാന്‍-2 ഈ മാസം തന്നെ വിക്ഷേപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ചാന്ദ്രദൗത്യം വിക്ഷേപണത്തിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് റദ്ദാക്കുകയായിരുന്നു.
മനോരമ വിക്ഷേപിച്ച ചന്ദ്രയാൻ എത്തി, മാതൃഭൂമി അയച്ചത് എത്തുന്നതേയുള്ളൂ!!! വിജൃംഭിപ്പിക്കുന്ന ട്രോളുകൾ
വിക്ഷേപണത്തിനുള്ള റോക്കറ്റും ചാന്ദ്രയാന്‍-2 പേടകവും സുരക്ഷിതമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. റോക്കറ്റിലെ പെട്ടെന്ന് കത്തിപ്പിടിക്കുന്ന ദ്രവ ഹൈഡ്രജനും ദ്രവ ഓക്സിജനും നീക്കം ചെയ്തുകഴിഞ്ഞു.
സാങ്കേതിക തകരാര്‍ സംബന്ധിച്ച സമ്പൂര്‍ണ റിപ്പോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ല. റോക്കറ്റ് പരിശധിച്ചതിന് ശേഷമേ ഇത് പുറത്ത് വിടുകയുള്ളൂ എന്നാണ് ഐഎസ്ആര്‍ഒ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ 2.51 ന് ആയിരുന്നു വിക്ഷേപണം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 56 മിനിറ്റ് മുമ്പാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്ഷേപണം റദ്ദാക്കിയത്. പുതിയ വിക്ഷേപണ ദിവസം പിന്നീട് അറിയിക്കും എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്.
വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 യില്‍ ആയിരുന്നു സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. ബാഹുബലി എന്നായിരുന്നു ഈ റോക്കറ്റിന് പേരിട്ടിരുന്നത്. നിര്‍ണായക ദൗത്യത്തില്‍ ഒരു പരീക്ഷണത്തിന് തയ്യാറല്ലാത്ത സാഹചര്യത്തില്‍ ആയിരുന്നു അവസാന മണിക്കൂറില്‍ വിക്ഷേപണം തന്നെ റദ്ദാക്കിയത്.
3.8 ടണ്‍ ആണ് ചന്ദ്രയാന്‍-2 ന്റെ ഭാരം. 640 ടണ്‍ ആണ് വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ ഭാരം. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ എത്തുക.