ചന്ദ്രയാൻ 2 പദ്ധതി വിജയകരം; നഷ്ടമായത് 5 ശതമാനം മാത്രം, ചന്ദ്രനെ ചുറ്റി ഓർബിറ്റർ, പ്രതീക്ഷ
Recommended Video
ബെംഗളൂരു: രാജ്യം അഭിമാന നേട്ടത്തിന് അരികെ നിൽക്കുമ്പോഴാണ് ആശങ്കയുടെ നിഴൽ പടർത്തി വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രോപരിതലത്തിൽ നിന്നും 2.1 കിലോമീറ്റർ മുകളിൽ വെച്ചാണ് ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമാകുന്നത്. വിക്രം ലാൻഡറിന് എന്താണ് സംഭവിച്ചതെന്ന അനിശ്ചിതത്വം തുടരുമ്പോഴും 978 കോടി മുടക്കിയ ഇന്ത്യയുടെ അഭിമാന പദ്ധതി വിജയകരം തന്നെയാണെന്നാണ് ശാസ്ത്ര ലോകം അഭിപ്രായപ്പെടുന്നത്.
വിക്രം ലാന്‍ഡറുമായുള്ള സിഗ്നല്‍ നഷ്ടമായി, 2.1 കിലോ മീറ്റര്‍ മുമ്പ്, എല്ലാം നഷ്ടമായത് തലനാരിഴയ്ക്ക്
ചന്ദ്രയാൻ ദൗത്യത്തിൽറെ 5 ശതമാനം മാത്രമാണ് നഷ്ടമായത്. ചന്ദ്രനെ വലം വയ്ക്കുന്ന ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ, ലാൻഡറിൽ ഘടിപ്പിച്ചിട്ടുള്ളതും ചന്ദ്രനിൽ നിന്നും നിർണയ വിവരങ്ങൾ ശേഖരിക്കാൻ നിശ്ചയപ്പെട്ടിരുന്നതുമായ പ്രഗ്യാൻ റോവർ എന്നീ മൂന്ന് ഭാഗങ്ങൾ ചേർന്നതായിരുന്നു ചന്ദ്രയാൻ 2 പദ്ധതി. വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടമായതോടെ വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവറിൽ നിന്നുമുള്ള വിവരങ്ങളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അതേസമയം ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ പ്രവർത്തന ക്ഷമമാണ്.
ഒരു വർഷമാണ് ഓർബിറ്ററിന്റെ പ്രവർത്തന കാലാവധി. തുടർ ഗവേഷണങ്ങളിൽ സഹായകരമാകുന്ന നിർണായ ചിത്രങ്ങൾ എടുക്കാൻ ഓർബിറ്ററിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാൻഡറിന്റെ നിലവിലെ സ്ഥിതി അറിയാൻ സാധിക്കുന്ന ചിത്രങ്ങളെടുക്കാനും ഓർബിറ്ററിന് കഴിയുമെന്നാണ് ബഹിരാകാശ ഏജൻസി വൃത്തങ്ങൾ പറയുന്നു. സെപ്റ്റംബർ രണ്ടാം തീയതിയാണ് വിക്രം ലാൻഡർ ഓർബിറ്ററിൽ നിന്നും വേർപെട്ടത്.
ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ചന്ദ്രയാൻ യാത്ര തുടങ്ങിയത്. ബാഹുബലി എന്ന് വിളിക്കുന്ന ജിഎസ്എൽവി മാർക്ക് 3യിലായിരുന്നു ചന്ദ്രയാൻ 2വിന്റെ യാത്ര. 5 ഘട്ടമായി ഭ്രമണപദം ഉയർത്തിയാണ് ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണ പദത്തിൽ എത്തുന്നത്. റഫ് ബ്രേക്കിംഗ പൂർത്തിയായി ഫൈൻ ബ്രേക്കിംഗ് ഘട്ടത്തിലാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്.