ചരണ്‍ജിത്തില്‍ തുടക്കം, കോണ്‍ഗ്രസ് ലക്ഷ്യം ആ മൂന്നിലൊന്ന് വോട്ടുകള്‍, 2022ല്‍ സിദ്ദു മുഖ്യമന്ത്രി?
ദില്ലി: ബിജെപി പോരും അമ്പരന്നിരിക്കുകയാണ് പഞ്ചാബിലെ മുഖ്യമന്ത്രിയെ കണ്ടിട്ട്. ആരുടെയും വിദൂര സ്വപ്‌നങ്ങളില്‍ പോലും ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാവുമെന്ന് ഉണ്ടായിരുന്നില്ല. പക്ഷേ കോണ്‍ഗ്രസ് കൃത്യമായ കണക്കുകൂട്ടലോടെയാണ് ചന്നിയെ നിയമിച്ചത്. കോണ്‍ഗ്രസ് പാതി യുദ്ധം ഇതോടെ വിജയിച്ചുവെന്ന് കരുതാം.
സിഖ് വിഭാഗം ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗില്‍ നിന്ന് അകന്ന് പോയിരുന്നു. ഇത് തിരിച്ചറിയാവുന്നത് നവജ്യോത് സിദ്ദുവിനായിരുന്നു. ബാദല്‍ കുടുംബത്തിനെതിരെയുള്ള ഓരോ നടപടിയും സിഖ് വിഭാഗവുമായി തന്നെ അടുപ്പിക്കുമെന്ന് സിദ്ദുവിനറിയാം. അതുകൊണ്ട് ചരണ്‍ജിത്തിന്റെ ചരട് സിദ്ദുവില്‍ തന്നെയായിരിക്കും.
ചരണ്‍ജിത്ത് കോണ്‍ഗ്രസിന്റെ ഗ്രാസ് റൂട്ട് നേതാവാണ്. ശരിക്കും പറഞ്ഞാല്‍ കേഡര്‍ രാഷ്ട്രീയം നന്നായിഅറിയാവുന്ന നേതാവ്. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗലിനെ കൊണ്ടുവന്നത് പോലെയുള്ള നീക്കമാണിത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ജയിച്ചാണ് ചരണ്‍ജിത്ത് ഇവിടെ വരെയെത്തിയത്. 2007ല്‍ പാര്‍ട്ടിക്കെതിരെ വിമതനായി നിന്ന് മത്സരിച്ച് ജയിച്ചിരുന്നു ചരണ്‍ജിത്ത്. അതില്‍ സ്വതന്ത്രനായി വിജയിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ ജനങ്ങളുമായുള്ള ബന്ധം കൊണ്ടായിരുന്നു. അത്രയേറെ ജനകീയനായിരുന്നു പുതിയ മുഖ്യമന്ത്രി എന്ന് പറഞ്ഞാലും അദ്ഭുതമില്ല.
കാര്‍ ഡ്രൈവറെ വെക്കാതെ ഓടിക്കുന്നതും, ടോള്‍ ബൂത്തില്‍ അദ്ദേഹം തന്നെ പണമടയ്ക്കുന്നതുമെല്ലാം വളരെ സിമ്പിളാണ് അദ്ദേഹമെന്ന ഇമേജ് ഉണ്ടാക്കുന്നതിനും കാരണമായിട്ടുണ്ട്. അമരീന്ദറിന്റെ സഹായത്തോടെയാണ് 2010ല്‍ ചരണ്‍ജിത്തിനെ കോണ്‍ഗ്രസിലെത്തിക്കുന്നത്. സീനിയര്‍ കോണ്‍ഗ്രസ് നേതാവ് സിപി ജോഷിയുമായുള്ള അടുത്ത സൗഹൃദമാണ്, രാഹുല്‍ ഗാന്ധിയുമായി ചന്നിയെ അടുപ്പിച്ചത്. അമരീന്ദറും പ്രതാപ് സിംഗ് ബജ്വയും തമ്മിലുള്ള പോരില്‍ രണ്ട് ഗ്രൂപ്പിലും ചേരാതെ ചരണ്‍ജിത്ത് മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെ മീടു കേസ് ഉയര്‍ന്ന് വന്നെങ്കിലും അത് അടങ്ങി. ഇടയ്ക്ക് കേസ് സര്‍ക്കാര്‍ വീണ്ടും അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ അമരീന്ദറിനെതിരെ ചരണ്‍ജിത്ത് രംഗത്ത് വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ട് ഈ നീക്കം ഒഴിവാക്കുകയായിരുന്നു.
അതേസമയം സിദ്ദുവിന്റെ പിന്തുണയോടെയാണ് ചരണ്‍ജിത്ത് സിംഗ് ചന്നി മുഖ്യമന്ത്രിയാവുന്നത്. അമരീന്ദര്‍ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ജാതി സമവാക്യങ്ങള്‍ പരിഗണിച്ചാണ് കോണ്‍ഗ്രസ് ചന്നിയെ നിയമിച്ചത്. 30 ശതമാനം സിഖ് ദളിത് വിഭാഗത്തെ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് ആവശ്യമാണ്. സുനില്‍ ജക്കറിനായിരുന്നു ആദ്യ ഘട്ടത്തില്‍ സാധ്യത. ഹിന്ദു ജാട്ട് നേതാവാണ് അദ്ദേഹം. 38 ശതമാനം ഹിന്ദുക്കള്‍ പഞ്ചാബിലുണ്ട്. എന്നാല്‍ സിഖുക്കാര്‍ 62 ശതമാനത്തോളമുണ്ട്. പഞ്ചാബില്‍ ഹിന്ദു മുഖ്യമന്ത്രി ഉണ്ടായിട്ടേയില്ല. അംബികാ സോണി നിര്‍ദേശിച്ചത് സിഖ് വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രി വരണമെന്നാണ്. അത് രാഹുല്‍ അംഗീകരിക്കുകയായിരുന്നു.
സുഖ്ബീന്ദര്‍ സിംഗ് രണ്‍ധാവയായിരുന്നു മുഖ്യമന്ത്രി സ്ഥാനം ഉറച്ചയാള്‍. മജ മേഖലയില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. അമരീന്ദറിന്റെ മുന്‍ വിശ്വസ്തനായിരുന്നു രണ്‍ധാവ. എന്നാല്‍ പിന്നീട് സിദ്ദുവിനൊപ്പം ചേരുകയായിരുന്നു. സിഖ് വിഭാഗത്തില്‍ നിന്നുള്ള ജാട്ടാണ് അ്‌ദ്ദേഹം. എന്നാല്‍ രണ്‍ധാവ വരുന്നതിനെ എതിര്‍ത്തത് സിദ്ദുവാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചാല്‍ രണ്‍ധാവ വലിയ ഭീഷണിയാവുമെന്ന് സിദ്ദു തിരിച്ചറിഞ്ഞിട്ടുണ്ട്. കാരണം സിഖ്-ജാട്ട് വിഭാഗം പഞ്ചാബിലെ പ്രബല വിഭാഗമാണ്. രണ്‍ധാവയെ ഒഴിവാക്കി പകരം ചന്നിയെ കൊണ്ടുവരാന്‍ തീരുമാനിച്ചതും സിദ്ദുവിന്റെ ബുദ്ധിയാണ്.
പഞ്ചാബിന്റെ മൂന്നിലൊന്ന് വിഭാഗം ജനസംഖ്യയും ദളിത് വിഭാഗമാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഈ തന്ത്രം സിദ്ദുവിന് ആവശ്യമാണ്. ഈ ദളിത് മുഖം എന്നതാണ് ചരണ്‍ജിത്തിന് ഗുണകരമായത്. ദളിത് ഇമേജിനായി എഎപിയും അകാലിദളും ശ്രമിക്കുമ്പോള്‍ ദളിത് നേതാവിനെ തന്നെ മുഖ്യമന്ത്രിയാക്കി രാഷ്ട്രീയാന്തരീക്ഷം അനുകൂലമാക്കി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിഎസ്പിയുമായി വരെ സഹകരിച്ചാണ് അകാലിദള്‍ ദളിത് ഇമേജിനായി ശ്രമിക്കുന്നത്. പക്ഷേ പുതിയ നീക്കത്തിലൂടെ കോണ്‍ഗ്രസ് പഞ്ചാബില്‍ എല്ലാവരെയും പിന്നിലാക്കിയിരിക്കുകയാണ്. അതേസമയം പുതിയ മുഖ്യമന്ത്രി വന്നുവെങ്കില്‍ അദ്ദേഹത്തെ നിയന്ത്രിക്കാനുള്ള ചരട് നവജ്യോത് സിദ്ദുവിനായിരിക്കും.
മുഖ്യമന്ത്രി സ്ഥാനം സിദ്ദു തല്‍ക്കാലം ആഗ്രഹിക്കുന്നില്ല. പക്ഷേ പാര്‍ട്ടിയിലും സര്‍ക്കാരിലും അദ്ദേഹത്തിനുള്ള സ്വാധീനം ശക്തമായി മാറിയിരിക്കുകയാണ്. അമരീന്ദര്‍ സിംഗ് പോയതോടെ പഞ്ചാബ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായി സിദ്ദു മാറിയിരിക്കുകയാണ്. അതുകൊണ്ട് ചരണ്‍ജിത്തിന് ഭരണം എളുപ്പമാവില്ല. സിദ്ദുവിനെ പിണക്കുക എന്നത് മുഖ്യമന്ത്രിക്ക് ആലോചിക്കാന്‍ പോലും പറ്റില്ല. മറ്റൊന്ന് ഹൈക്കമാന്‍ഡ് പാനല്‍ നിര്‍ദേശിച്ച 18 ഇന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് നടപ്പാക്കേണ്ടി വരും. ഇല്ലെങ്കില്‍ പരസ്യമായ പോരിന് പോലും സിദ്ദു മടിക്കില്ല. നേരത്തെ അമരീന്ദറിനെതിരെ സിദ്ദു ആരംഭിച്ച പോരാണ്, പുറത്താകലിലേക്ക് നയിച്ചത്.
മറ്റൊന്ന് ബാദല്‍ കുടുംബത്തിനെതിരെയുള്ള നിയമപോരാട്ടമാണ്. കടുത്ത നടപടികള്‍ക്ക് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണ്. ക്രിമിനല്‍ നടപടി തന്നെ എടുക്കുമെന്നാണ് സൂചന. അമരീന്ദര്‍ ബാദല്‍ കുടുംബത്തിനെതിരെ വളരെ സോഫ്റ്റായിട്ടാണ് പെരുമാറുന്നതെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു. രാഹുലിനും പ്രിയങ്കയ്ക്കും സിദ്ദു സ്വീകാര്യനായത് ആ കാരണം കൊണ്ടാണ്. അകാലിദളിന്റെ ബിക്രം സിംഗ് മജീദിയക്കെതിരെയുള്ള മയക്കുമരുന്ന്് കേസും ഇതോടെ സജീവമാകും. മജീദിയയെ ശക്തമായി നേരിടാനാണ് സിദ്ദു നേരത്തെ തന്നെ തീരുമാനിച്ചത്. വന്‍ നേതാക്കളുടെ അറസ്റ്റ് തന്നെ അടുത്ത ദിവസങ്ങളില്‍ ഉണ്ടാവും. കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നു.
തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ലെന്ന് ഇനി അമരീന്ദറിനെ കുറ്റം പറയാന്‍ സിദ്ദുവിന് സാധിക്കില്ല. അതുകൊണ്ട് എല്ലാ വാഗ്ദാനങ്ങളും പാലിക്കുക എന്നതിലായിരിക്കും സിദ്ദുവിന്റെ ശ്രദ്ധ. സൗജന്യ വൈദ്യുതി നല്‍കാനുള്ള പ്രഖ്യാപനം പക്ഷേ എഎപി ആദ്യം പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ തന്ത്രങ്ങളും പ്രഖ്യാപനങ്ങളും സിദ്ദു നടത്തേണ്ടി വരും. കൂടുതല്‍ ജനകീയ പ്രഖ്യാപനം സിദ്ദു നടത്തുമെന്നാണ് സൂചന. അതോടൊപ്പം അമരീന്ദറിന്റെ വെല്ലുവിളി ഇനി സിദ്ദു എങ്ങനെ നേരിടുമെന്നതാണ് അറിയാനുള്ളത്. എല്ലാ എംഎല്‍എമാരെയും കൂടെ നിര്‍ത്തുക എന്നതും സിദ്ദുവിനുള്ള കടമ്പയാണ്. ഗാന്ധി കുടുംബത്തെ തന്നെ പഞ്ചാബിലേക്ക് കൊണ്ടുള്ള എംഎല്‍എമാരെ ഒറ്റക്കെട്ടാക്കാനാണ് സിദ്ദുവിന്റെ പ്ലാന്‍. ഇത് ഗുണം ചെയ്യും.