ചെന്നൈ കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; മൊബൈലില്‍ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം
ചെന്നൈ: പതിനൊന്ന് വയസുകാരിയെ ക്രൂരമായി മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ പ്രതികളുടെ ക്രൂരത വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. പെണ്‍കുട്ടിയെ ഫ്ളാറ്റില്‍ വച്ചും മറ്റു പല സ്ഥലങ്ങളില്‍ വച്ചും പ്രതികള്‍ പീഡിപ്പിച്ചിരുന്നു.
ഓരോ പ്രതികളും പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ചോദ്യം ചെയ്ത പോലീസിനെ പോലും ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രതികളില്‍ നിന്ന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ വച്ച് അഭിഭാഷകര്‍ തല്ലിച്ചതച്ചു. പ്രതികള്‍ക്ക് വേണ്ടി ആരും ഹാജരാകേണ്ടെന്നാണ് അഭിഭാഷകരുടെ തീരുമാനം. കേസിന്റെ വിവരങ്ങള്‍ ഇങ്ങനെ....
നടുക്കുന്ന ക്രൂര പീഡനം
ചെന്നൈ അയ്നാവരത്താണ് മനുഷ്യമനസാക്ഷിയെ നടുക്കുന്ന ക്രൂര പീഡനം നടന്നത്. ബധിരയായ പെണ്‍കുട്ടിയെ ഏഴ് മാസത്തോളം പ്രതികള്‍ ഓരോരുത്തരും പീഡിപ്പിക്കുകയായിരുന്നു. വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഫ്ളാറ്റിലെ ജീവനക്കാര്‍ തന്നെ
പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന ഫ്ളാറ്റിലെ ജീവനക്കാര്‍ തന്നെയാണ് പീഡിപ്പിച്ചത്. 17 പേരെ അറസ്റ്റ് ചെയ്തു. ഇവരെ ഈ മാസം 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. കുട്ടിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. 24 പേര് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
എല്ലാവരുടെ മൊബൈലിലും ദൃശ്യങ്ങള്‍
സംഭവം കേസ് ആയതോടെ ഫ്ളാറ്റിലെ കുറച്ചു ജീവനക്കാര്‍ ഒളിവിലാണ്. ഇവര്‍ക്ക് ക്രൂരകൃത്യത്തില്‍ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇവരെ ഉടന്‍ പിടികൂടും. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചു. എല്ലാവരുടെ മൊബൈലിലും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്.
പരസ്പരം പകര്‍ത്തി
പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പരസ്പരം മൊബൈലില്‍ പകര്‍ത്തിയെന്നാണ് പോലീസിന് ബോധ്യപ്പെട്ടത്. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. ഒട്ടെറെ പേരെ ചോദ്യം ചെയ്തുവരികയാണ്. ആദ്യം പീഡിപ്പിച്ചത് ഫ്ളാറ്റിലെ ലിഫ്റ്റ് ഓപറേറ്ററായ രവികുമാറാണ്. ഇയാളെയാണ് ആദ്യം അറസ്റ്റ് ചെയ്തതും.
പ്രതികള്‍ ഇവര്‍
പീഡിപ്പിക്കുന്ന ദൃശ്യം രവികുമാര്‍ മൊബൈല്‍ പകര്‍ത്തി. മറ്റുള്ളവരെ കാണിച്ചു. അവരും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍, ഗാര്‍ഡനര്‍മാര്‍, ഇലക്ട്രീഷന്മാര് എന്നിവരെല്ലാം പീഡിപ്പിച്ചിട്ടുണ്ട്. ഇവരുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തുവരികയാണ്.
ലഹരി മരുന്ന് നല്കി
പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നല്‍കിയാണ് പലപ്പോഴും പീഡിപ്പിച്ചത്. ശീതള പാനീയത്തില്‍ ഉറക്കുഗുളിക നല്കി മയക്കിയും പീഡിപ്പിച്ചുവെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ലഹരി കുത്തിവച്ച പാടുകള്‍ ശരീരത്തിലുണ്ട്. ഫ്ളാറ്റ് സമുച്ചയത്തില്‍ 50ഓളം മുറികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ വച്ചാണ് പീഡനങ്ങള്‍ നടന്നത്.
23നും 60നുമിടയില്‍ പ്രായമുള്ളവര്‍
ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ചില സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇത് ആസൂത്രിതമാണെന്ന് പോലീസ് സംശയിക്കുന്നു. 23നും 60നുമിടയില്‍ പ്രായമുള്ളവരാണ് 17 പ്രതികള്‍. ബാക്കിയുള്ള പ്രതികള്‍ ഉടന്‍ വലയിലാകുമെന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയില്‍ ചികില്‍സയില്‍
പെണ്‍കുട്ടി ഇപ്പോള്‍ കില്‍പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രക്ഷിതാക്കളുടെ സാന്നിധ്യത്തിലാണ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്. ദില്ലിയില്‍ നിന്നെത്തിയ സഹോദരിയോടാണ് പെണ്‍കുട്ടി ആദ്യം സംഭവം വിശദീകരിച്ചത്. അവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
അഭിഭാഷകര്‍ ശരിക്കു പെരുമാറി
ചൊവ്വാഴ്ച രാവിലെയാണ് 17 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. വൈകീട്ട് നാല് മണിയോടെ ഇവരെ കോടതിയില്‍ ഹാജരാക്കി. കോടതി റിമാന്റ് ചെയ്തതതോടെ പുറത്തേക്ക് കൊണ്ടുവരുന്ന വേളയില്‍ അഭിഭാഷകര്‍ പ്രതികളെ തല്ലിച്ചതച്ചു. അടികൊണ്ട് ചില പ്രതികള്‍ വീണു. അവിടെ വച്ച് നിരവധി അഭിഭാഷകര്‍ ചേര്‍ന്ന് പ്രതികളെ കൂട്ടമായി ചവിട്ടി.
കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷകര്‍
പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് അഭിഭാഷകര്‍ പറഞ്ഞു. അഭിഭാഷക സംഘടനയുടെ തീരുമാനമാണിത്. സംഘടനയിലെ ഒരു അഭിഭാഷകരും പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ എത്തില്ല. സര്‍ക്കാര്‍ സൗജന്യസഹായം നല്കിയില് എതിര്‍ക്കാനാണ് അഭിഭാഷകരുടെ തീരുമാനം. സംഘടനയുടെ തീരുമാനം ലംഘിക്കുന്ന അഭിഭാഷകരെ പുറത്താക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.