ജെല്ലിക്കെട്ട് സമരക്കാർ ലൈംഗികമായി അപമാനിച്ചു, തീ കൊളുത്താൻ ശ്രമിച്ചു !!! പരാതിയുമായി പൊലീസുകാരി
പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ എത്തിയ സമരക്കാരിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും, ഇല്ലെങ്കിൽ സ്റ്റേഷന് അകത്ത് പെട്ടുപോകുമായിരുന്നെന്നും പൊലീസുകാരി പരാതിപ്പെടുന്നു.
ചെന്നൈ: മറീന ബീച്ചില്‍ നടന്ന ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ ലൈംഗികാതിക്രമണത്തിന് ഇരയായതായി പൊലീസുകാരിയുടെ പരാതി. പ്രക്ഷോഭത്തിനിടെ ആക്രമണം നടന്ന ഐസ് ഹൗസ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയായ ദുര്‍ഗാദേവിയാണ് പരാതിക്കാരി. സ്റ്റേഷന് ആക്രമിക്കാന്‍ എത്തിയ യുവാക്കള്‍ തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്ന് പൊലീസുകാരി പരാതിപ്പെടുന്നു.
പൊലീസുകാരിയുടെ പരാതിയില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിയ്ക്കുകയാണ് ചെന്നൈ പൊലീസ് കമ്മീഷണര്‍ എസ് ജോര്‍ജ്. ജെല്ലിക്കെട്ട് പ്രകോഭത്തിനിടെ യുവാക്കളെ നിയന്ത്രിക്കാനായി സ്റ്റേഷന് സമീപം ബാരിക്കേഡ് തീര്‍ത്ത് നില്‍ക്കുകയായിരുന്നു താനും സഹപ്രവര്‍ത്തകരുമെന്ന് ദുര്‍ഗ പറയുന്നു. ഈ സമയം 200ഓളം യുവാക്കള്‍ മാര്‍ച്ചായി സ്റ്റേഷിനിലേക്ക് ഇരച്ച് കയറാന്‍ നോക്കുകയായിരുന്നു. ഇതിനിടെ ചിലര്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും പൊലീസുകാരി പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകര്‍ എത്തിയാണ് അവിടെ നിന്ന് രക്ഷപ്പെടുത്തിയത്. ഈ ബഹളത്തിനിടെയാണ് ചിലര്‍ സ്റ്റേഷന് തീയിട്ടത്.
സ്റ്റേഷന് പെട്രോള്‍ അഴിച്ച് കത്തിക്കാനുള്ള യുവാക്കളുടെ ശ്രമത്തിനിടെ ചില പൊലീസുകാര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ദുര്‍ഗ പറയുന്നു. സ്റ്റേഷന് അകത്ത് നിന്ന് ലഭിച്ച വയര്‍ലെസ് സെറ്റ് വഴി സഹായം അഭ്യര്‍ത്ഥിച്ചത് കൊണ്ട് മാത്രമാണ് താന്‍ ഇപ്പോള്‍ ജീവനോടെ നില്‍ക്കുന്നത്. പ്രതികാര ബുദ്ധിയോടെയാണ് യുവാക്കള്‍ പെരുമാറിയത്. ദേഹത്ത് തൊടാനും അപമാനിക്കാനും അവര്‍ ശ്രമിച്ചു. പൊലീസിന് നല്കിയ പരാതിയില്‍ ദുര്‍ഗ വ്യക്തമാക്കുന്നു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെയല്ല പതിനായിരത്തിലധികം യുവാക്കള്‍ മറീന ബീച്ചില്‍ ഒത്തുകൂടിയത്. ഇവരുടെ സമ്മര്‍ദ്ധത്തിന്റെ ഫലമായാണ് ജെല്ലിക്കെട്ട് നടപ്പിലാക്കാനുള്ള ഓര്‍ഡിനന്‍സില്‍ തമിഴ്നാട് സര്‍്ക്കാര്‍ ഒപ്പുവെച്ചത്. എന്നാല്‍ യുവാക്കളുടെ കൂട്ടായ്മയ്ക്ക് നാണക്കേടാക്കുന്ന സംഭമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത യുവതികള്‍ക്കും സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ആയെന്ന് പറഞ്ഞ ജെല്ലി്ക്കെട്ട് പ്രക്ഷോഭകര്‍ക്ക് നേരെയാണ് ഒരു പൊലീസുകാരി തന്നെ പരാതിയുമായി വന്നിരിക്കുന്നത്.
ദുര്‍ഗ്ഗാദേവിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ മെസേജുകള്‍ പ്രചരിക്കുന്നുണ്ട്. ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവാക്കളെ കള്ളക്കേസില്‍ കുടുക്കനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷേപം ഉണ്ട്.