ഛത്തീസ്ഗഢില്‍ 67 ശതമാനം പോളിംഗ്
റായ്പൂര്‍: നക്‌സല്‍ ഭീഷണിയ്ക്കിടയിലും ഛത്തീസ്ഗഢില്‍ 67 ശതമാനം പേര്‍ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തി. കനത്ത സുരക്ഷയ്ക്കിടെയാണ് നവംബര്‍ 11 ന് ഛത്തീസ്ഗഢിലെ 18 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് ബഹിഷ്‌കരിയ്ക്കണമെന്ന് മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്തിരുന്നു.
നക്‌സല്‍ സ്വാധീന മേഖലയായ ബസ്തറില്‍ മെച്ചപ്പെട്ട വോട്ടിംഗ് തന്നെയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ നക്‌സല്‍ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. വോട്ട് ബഹിഷ്‌കരിയ്ക്കാനുള്ള നക്‌സല്‍ ആഹ്വാനത്തെ വെല്ലുവിളിയ്ക്കുന്ന തരത്തിലായിരുന്നു നക്‌സല്‍ സ്വാധീന മേഖലയിലെ പോളിംഗ്.
വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേയ്ക്ക് എത്താന്‍ ഗ്രാമവാസികള്‍ക്ക് ഭയമില്ലെന്നും തങ്ങളുടെ വോട്ടവകാശം അവര്‍ വിനിയോഗിച്ചുവെന്നും ഒരു ദര്‍ഭ സ്വദേശി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനായി ബസ്തറില്‍ കനത്ത സുരക്ഷയ്ക്കിടയിലും നൂറുകണക്കിന് ജനങ്ങളാണ് വോട്ട് ചെയ്യാനെത്തിയത്.
ബസ്തറിലെ 12 നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിന് വേണ്ടി മാത്രം 8,000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. പോളിംഗ് ശതമാനം ഉയര്‍ന്നത് ശുഭ സൂചനയാണെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് പറഞ്ഞു. ബിജെപിയുടെ സ്വാധീന മേഖലയാണ് ബസ്തര്‍. 2008 ല്‍ ബാസ്തറിലെ 12 മണ്ഡലങ്ങളില്‍ 11 ലും ബിജെപിയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് നടന്ന മറ്റ് ആറ് മണ്ഡലങ്ങളിലും ബിജെപിയ്ക്ക് വിജയ പ്രതീക്ഷയുണ്ടെന്ന് രമണ്‍ സിംഗ് പറഞ്ഞു.